തങ്കമണിയിൽ ഇൻഡോർ സ്റ്റേഡിയം: 1.50 കോടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ

കാമാക്ഷി പഞ്ചായത്തിലെ തങ്കമണിയിൽ ഇൻഡോർ സ്റ്റേഡിയം നിർമാണത്തിനായി 1.50 കോടി രൂപ അനുവദിച്ച് ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിൻ. കാമാക്ഷി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് പുതിയ സ്റ്റേഡിയം നിർമ്മിക്കുക.30 മീറ്റർ നീളവും 20മീറ്റർ വീതിയുമുള്ള സ്ഥലത്ത് വോളീ ബോൾ കോർട്ട് ക്രമീകരിക്കും. ആദ്യഘട്ടത്തിൽ 200 ൽ അധികം ആളുകൾക്ക് ഇരിപ്പടം ക്രമീകരിക്കാനാകും. മഴക്കാലത്തും മത്സരം സംഘടിപ്പിക്കാൻ കഴിയുന്ന തരത്തിൽ ജി ഐ റൂഫിങോട് കൂടിയാണ് സ്റ്റേഡിയം നിർമ്മിക്കുക.
തറ സോളിഡ് ബ്ലോക്കുകൾ പതിപ്പിച്ച് ബലം ഉറപ്പാക്കും. 2023-24 ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്ന പ്രവർത്തിയാണിത്. പൊതുമരാമത്ത് കെട്ടിട വിഭാഗം മുഖേനയാണ് നിർമ്മാണം നടത്തുകയെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തിന് ഒട്ടേറെ കായിക താരങ്ങളെ സംഭാവന ചെയ്തിട്ടുള്ള ജില്ലയാണ് ഇടുക്കി. കഴിഞ്ഞ ദിവസം ബിഹാറിലെ റാഞ്ചിയിൽ നടന്ന ദേശിയ സ്‌കൂൾ കായിക മേളയിലും കാമാക്ഷി പഞ്ചായത്തിലെ കാൽവരി മൗണ്ട് സ്വദേശിനി ജോബിന സ്വർണം നേടിയത് ഇടുക്കിയെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണ് എന്ന് മന്ത്രി പറഞ്ഞു.
ഓരോ പഞ്ചായത്തിലും ഒരു കളിക്കളം എന്ന സർക്കാരിന്റെ നിലപാട് പ്രാവർത്തികം ആക്കുന്നതിനുള്ള ശ്രമം നടന്നു വരികയാണ് എന്നാൽ ഇതിനു ആവശ്യമായ സ്ഥലം കണ്ടെത്തി നൽകുന്നതിന് പഞ്ചായത്തുകൾക്ക് കഴിയാതെ വരുന്നത് മൂലം പലപ്പോഴും പദ്ധതികൾ തടസപ്പെടുന്നതിനു കാരണമാകുന്നു. കുട്ടികൾക്കും മുതിർന്നവർക്കും കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിന് ടർഫ് കോർട്ടുകൾ ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ പഞ്ചായത്ത് തലത്തിൽ നടപ്പിലാക്കി വരികയാണ് എന്നും മന്ത്രി പറഞ്ഞു.