സിഎച്ച്ആർ വിഷയത്തിൽ കർഷകർക്ക് ആശങ്ക വേണ്ടന്നുപറയുന്ന ജില്ലയിലെ ഇടതു നേതാക്കൾ, സിഎച്ച്ആറിലെ പട്ടയ വിതരണം സുപ്രീം കോടതി തടഞ്ഞതെന്തിനെന്ന് വ്യക്തമാക്കണം: ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി

സിഎച്ച്ആർ വിഷയത്തിൽ കർഷകർക്ക് ആശങ്ക വേണ്ടന്നുപറയുന്ന ജില്ലയിലെ സിപിഎം, സിപിഐ നേതാക്കൾ എന്തുകൊണ്ടാണ് സിഎച്ച്ആറിലെ പട്ടയ വിതരണം സുപ്രീം കോടതി തടഞ്ഞതെന്ന് ജനങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ ഒന്ന് വിശദമാക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു . കുരുടൻ ആനയെ കണ്ടപോലെയാണ് ഈ വിഷയത്തിലെ സർക്കാർ സമീപനം .
സർക്കാരിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുമ്പോൾ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ പറഞ്ഞ് ജനശ്രദ്ധ തിരിക്കാനാണ് സിപിഎം ജില്ലാ സെക്രട്ടറി ശ്രമിക്കുന്നത്. സിഎച്ച്ആർ റവന്യൂ ഭൂമിയാണെന്ന് സർക്കാർ സത്യവാങ്മൂലം നൽകിയിട്ടുണ്ടന്നും ഇതോടെ പ്രശ്നങ്ങളെല്ലാം അവസാനിച്ചുവെന്നുമാണ് അദേഹത്തിന്റെ വാദം. എന്നാൽ ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാതെയാണ് ജില്ലാ സെക്രട്ടറിയുടെ പ്രതികരണമെന്ന് ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുമ്പോൾ വ്യക്തമാകും.
കേസ് നടത്തിപ്പിൽ സ്വന്തം സർക്കാർ വരുത്തിയ ഗുരുതര വീഴ്ചകൾ എന്താണെന്നും അത് കോടതിയിൽ ഉണ്ടാക്കിയ, ഇനിയും ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതം എത്രയെന്നും മനസിലാക്കി സർക്കാരിനെ കൊണ്ട് തെറ്റ് തിരുത്തിക്കാൻ ജില്ലയിലെ ഇടതുപക്ഷ നേതൃത്വം തയ്യാറാവണം. കഴിഞ്ഞ ഒക്ടോബർ 23 ന് ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്ന പല കാര്യങ്ങളും വസ്തുതയ്ക്ക് നിരക്കാത്തതാണ്.
ഇതിൽ വ്യക്തത വരുത്താൻ പലതവണ കോടതി ആവശ്യപ്പെട്ടിട്ടും 2007 ൽ അന്നത്തെ എൽഡിഎഫ് സർക്കാർ നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ അതേപടി ആവർത്തിക്കുകയാണ് ചെയ്തത്. ഇതിലെ സി എച്ച് ആർ ഏരിയയിൽ പട്ടയം നൽകിയതിന്റെ കണക്കും 7/10/2023 ലെ സത്യവാങ് മൂലത്തിലെ കണക്കും തമ്മിൽ പൊരുത്തക്കേടുണ്ട്. ഇത് കൂടാതെ മൂന്ന് (3) ഗുരുതരമായ പിഴവുകളാണ് സത്യവാങ്മൂലത്തിലുള്ളത്. ഇത് തിരുത്തിയില്ലങ്കിൽ സിഎച്ച്ആർ കേസിൽ വലിയ തിരിച്ചടിയുണ്ടാകും.
ഇത്ര ഗുരുതരമായ വിഷയത്തിൽ സർക്കാർ നൽകിയ സത്യവാങ് മൂലത്തിലെ പിഴവുകൾ തിരുത്താൻ പോലും നടപടി സ്വീകരിക്കാത്ത സി എച്ച് ആർ മേഖലയിയിലെ മന്ത്രിയടക്കമുള്ള എം ഏൽ എ മാർ കർഷകരെ വഞ്ചിക്കുകയാണ്. സർക്കാരിനെ കൊണ്ട് തെറ്റ് തിരുത്തിച്ച് സി എച്ച് ആർ പ്രദേശത്തെ കർഷകരെ സംരക്ഷിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ബിജോ മാണി ആവശ്യപ്പെട്ടു . വാർത്ത സമ്മേളനത്തിൽ ഡിസിസി വൈസ് പ്രസിഡന്റ് മുകേഷ് മോഹനൻ, യൂത്ത്കോൺഗ്രസ് ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവരും പങ്കെടുത്തു.