വിവിധ പദ്ധതികൾക്കായി കുമളി പഞ്ചായത്ത് സ്ഥലം വാങ്ങിയത് ഭരണസമിതിയുടെ തീരുമാനപ്രകാരമെന്ന് -എൽ.ഡി.എഫ്, വിഷയത്തിൽ നുണ പ്രചരണം നടത്തുന്ന യു.ഡി.എഫ് മെമ്പർമാർക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഭരണസമിതിയിലെ എൽ. ഡി.എഫ്. മെമ്പർമാർ

കുമളി ചുരക്കുളം എസ്റ്റേറ്റിൽ കുമളി പഞ്ചായത്ത് വിവിധ പദ്ധതികൾക്കായി സ്ഥലം വാങ്ങിയത് നിലവിലെ 20 അംഗ ഭരണസമിതിയുടെ ഐക കണ്ഠേനയുള്ള തീരുമാനത്തിലൂടെയെന്ന് എൽ. ഡി.എഫ്.മെമ്പർ പറഞ്ഞു.സംസ്ഥാന ധനകാര്യ ഓഡിറ്റ് വകുപ്പ് സ്ഥലം തോട്ടഭൂമിയിൽ നിന്നു അഞ്ചരയേക്കർ വാങ്ങിയത് പാഴ്ച്ചെലവായി കണ്ടെത്തിയിരുന്നു. തുടർന്ന് 20 മെമ്പർമാരും മുൻ സെക്രട്ടറിയും 30 ലക്ഷം വീതം തിരിച്ചടയ്ക്കണമെന്ന് നിർദേശിച്ചു.
എന്നാൽ യു.ഡി.എഫ്. മെമ്പർമാർ ഓഡിറ്റ് വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർക്ക് ഈ ഇടപാടിൽ തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് കാട്ടി കത്തു നൽകി. ഇതോടെ ഇവരെ ഒഴിവാക്കി എൽ.ഡി.എഫിൻ്റെ 13 മെമ്പർമാരും മുൻ സെക്രട്ടറിയും 45 ലക്ഷം രൂപ വീതം തിരിച്ചടയ്ക്കാൻ നിർദേശിച്ചു. ഇതിനെതിരെയാണ് എൽ.ഡി.എഫ്. അംഗങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.
നിയമാനുസൃതമായ എല്ലാ രേഖകളുടെയും അടിസ്ഥാനത്തിൽ മാത്രമാണ് സ്ഥലം വാങ്ങൽ നടത്തിയിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് രജനി ബിജു പറഞ്ഞു. എന്നാൽ ഈ പ്രവർത്തനങ്ങൾക്ക് എതിരെ ഭരണസമിതിയിലെ യു.ഡി.എഫ്.മെമ്പർമാർ തെറ്റായി പ്രചാരണം നടത്തുകയും, ഓഡിറ്റ് ഡിപ്പാർട്ട്മെന്റിലെ ചില കോൺഗ്രസ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചു.
ഐകകണ്ഠേന എടുത്ത വസ്തുവാങ്ങൽ തീരുമാനത്തെ പിന്തുണച്ച യു.ഡി.എഫ്. മെമ്പർമാരെ മനഃപൂർവം ഓഡിറ്റ് ഡിപ്പാർട്ട്മെൻറിലെ ചില ഉദ്യോഗസ്ഥർ ഒഴിവാക്കുകയും എൽ. ഡി.എഫ്. മെമ്പർമാർ കുറ്റക്കാരാണെന്ന് പ്രചരിപ്പിക്കുകയും ചെ യ്യുകയാണ്. ഇക്കാര്യത്തിൽ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഭരണസമിതിയിലെ എൽ. ഡി.എഫ്. മെമ്പർമാർ.കുമളി പഞ്ചായത്ത് വാങ്ങിയ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് രജനി ബിജു, വൈസ് പ്രസിഡൻ്റ് കെ.എം.സിദ്ധിഖ്, എൽ. ഡി.എഫ്.മെമ്പർമാർ തുടങ്ങിയവർ പറഞ്ഞു.