മൂന്നാറില്‍ വഴിയോര വില്‍പ്പനശാലകള്‍ ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാക്കി വിവിധ രാഷ്ട്രീയ പാർട്ടികൾ

പഴയ മൂന്നാര്‍ ഹെഡ് വര്‍ക്ക്‌സ് അണക്കെട്ടിന് സമീപത്തു നിന്നാരംഭിച്ച വഴിയോര വില്‍പ്പനശാലകളുടെ ഒഴിപ്പിക്കല്‍ തുടരുകയാണ്.നടപടികൾ ആരംഭിച്ച ആദ്യ ദിവസം തന്നെ പ്രതിഷേധവുമായി കടയുടമകളും സിപിഎം, സിപിഐ, കോണ്‍ഗ്രസ് അടക്കമുള്ള വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രാദേശിക നേതൃത്വവും രംഗത്തെത്തിയിരുന്നു.എന്നാല്‍ പ്രതിഷേധങ്ങള്‍ മറികടന്ന് ഒഴിപ്പിക്കല്‍ നടപടികള്‍ മൂന്നാറില്‍ പുരോഗമിക്കുകയാണ്.
ഇതിനോടകം വിവിധയിടങ്ങളിലുണ്ടായിരുന്ന കടകൾ പൂര്‍ണ്ണമായും നീക്കം ചെയ്തു കഴിഞ്ഞു.ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുമ്പോള്‍ വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് വിവിധ രാഷ്ട്രീയ പാർട്ടികൾ.വിഷയത്തിലുള്ള തുടര്‍ സമരങ്ങൾക്ക് രൂപം നല്‍കുന്നതിനായി മൂന്നാറില്‍ സര്‍വ്വകക്ഷി യോഗം ചേര്‍ന്നു.ഗതാഗത തടസ്സമുണ്ടാകാത്ത ഇടങ്ങളിലെ ഉൾപ്പെടെ മുഴുവന്‍ വഴിയോര കടകളും ഒഴിപ്പിക്കുമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് ദേവികുളം എംഎല്‍എ. എ രാജ പറഞ്ഞു.
അനധികൃതമായി വഴിയോരങ്ങളില്‍ നിര്‍മ്മിച്ചിട്ടുള്ള കടകൾ പൊളിച്ച് നീക്കുന്ന നടപടികളുമായി വരും ദിവസങ്ങളിലും മുമ്പോട്ട് പോകാനാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം.പോലീസ് സുരക്ഷയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്.