വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ : കളക്ടറുടെ നിർദേശത്തെത്തുടർന്ന് ചെറുതോണിയിൽ റെസ്റ്റോറന്റ് അടച്ചുപൂട്ടി

ചെറുതോണിയിൽ ഹോട്ടൽ റിസോർട്ടിനൊപ്പം പ്രവർത്തിക്കുന്ന പെപ്പർ മെൻറ് എന്ന റെസ്റ്റോറന്റിൽ നിന്ന് ഇടുക്കി എൻജിനീയറിങ് കോളേജ് , പൈനാവ് പോളിടെക്‌നിക് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതിനെത്തുടർന്ന് അടിയന്തരപരിശോധന നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസർക്കും ഭക്ഷ്യസുരക്ഷാ ഓഫീസർക്കും ജില്ലാ കളക്ടർ നിർദേശം നൽകി.
കൂടുതൽ ആളുകൾക്ക് ഭക്ഷ്യവിഷബാധയേൽക്കാൻ സാധ്യതയുള്ളതിനാൽ അടിയന്തരമായി റെസ്റ്റോറന്റ് അടച്ചുപൂട്ടി. ചെറുതോണിയിലെ പെപ്പർ മെൻറ് എന്ന സ്ഥാപനത്തിൽ നിന്നുമാണ് കുട്ടികൾ ഭക്ഷണം കഴിച്ചത് . റെസ്റ്റോറന്റിൽ നടത്തിയ പരിശോധനയിൽ പാചകക്കാരൻ ഉൾപ്പടെ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലായെന്നും അടുക്കളയിലും പരിസരത്തും ശുചിത്വംപുലർത്തുന്നില്ലായെന്നും കണ്ടെത്തി.
തുടർന്നാണ് ആരോഗ്യവകുപ്പ് സ്റ്റോപ്മെമ്മോ നൽകിയിരിക്കുന്നത്.ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ അടുക്കളയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ ഏഴ് വിദ്യാർഥികൾ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.