ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായിയുള്ള അവലോകന യോഗം പീരുമേട്ടിൽ നടന്നു

ശബരിമല മണ്ഡലകാലത്തിന് മുന്നോടിയായിയുള്ള അവലോകന യോഗം പീരുമേട്ടിൽ നടന്നു. പീരുമേട് എംഎൽഎ വാഴൂർ സോമന്റെ അധ്യക്ഷതയിലായിരുന്നു യോഗം പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലൂടെയാണ് പ്രധാനമായും ശബരിമലയ്ക്കുള്ള തീർത്ഥാടകർ കടന്നു പോകുന്നത്. പോലീസ്, വനം, തദ്ദേശസ്വയംഭരണം, പൊതുമരാമത്ത്, ആരോഗ്യം, കെ.എസ്. ഇ ബി, വാട്ടർ അതോറിറ്റി, ഇടുക്കി ജില്ലാ ശുചിത്വമിഷൻ ഉൾപ്പെടെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് ഇടുക്കി ജില്ലയിലെ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലാണ് ശബരിമല മകരവിളക്ക് മഹോത്സവത്തിനോട് അനുബന്ധിച്ച് ജില്ലയിലെ ക്രമീകരണങ്ങൾ നടത്തുന്നത്.
ഇതിൻറെ ഭാഗമായി വിവിധ വകുപ്പുകളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ആലോചനയോഗമാണ് നടന്നത്. പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ചാണ് പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നത്.പീരുമേട് നിയോജക മണ്ഡലത്തിലെ പുല്ലുമേട്, ഉപ്പുപാറ സ്റ്റേഷൻ, കോഴിക്കാനം, വള്ളക്കടവ്, കുമളി, സത്രം, പരുന്തുംപാറ, കുട്ടിക്കാനം പെരുവന്താനം ,പാഞ്ചാലിമേട്, മുക്കുഴി എന്നീ ഇടത്താവളങ്ങളിൽ കുടിവെള്ളം, ആരോഗ്യ പ്രവർത്തനങ്ങൾ, വെളിച്ചം, റോഡുകൾ തുടങ്ങി തീർത്ഥാടകർക്ക് ആവശ്യമായ ക്രമികരണങ്ങളാണ് തീർത്ഥാടന പാതയിൽ പ്രധാനമായും നടത്തേണ്ടത്.
ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആലോചിച്ച് വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ യോഗം തീരുമാനിച്ചു.ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. ഇത്തവണ വിപുലമായ സൗകര്യങ്ങൾ ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. യോഗത്തിൽ പീരുമേട് മണ്ഡലത്തിലെ വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും, പോലീസ് ഫയർഫോഴ്സ് , വനം ആരോഗ്യ വകുപ്പുകൾ തുടങ്ങിയ വിവിധ മേഖലകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.