പരിസ്ഥിതി ദുർബല മേഖലയുടെ പരിധിയിൽ വണ്ടൻമേട് പഞ്ചായത്തിനെ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സെപ്റ്റംബർ 28ന് പുറ്റടിയിൽ പ്രതിഷേധ യോഗം സംഘടിപ്പിക്കും

ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കുക എന്ന ആവശ്യം ഉന്നയിച്ച് നടകുന്ന പ്രതിഷേധ റാലിയിലും യോഗത്തിലും ജാതി മത രാഷ്ട്രീയ ഭേദമന്യേ നിരവധി പേർ പങ്കെടുക്കും. വണ്ടൻമേട് ഗ്രാമപഞ്ചായത്തിനെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരിയുടെ നേതൃത്വത്തിലാണ് ആലോചനാ യോഗം ചേർന്നത്.
കൈവശ ഭൂമിയും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും വിദ്യാലയങ്ങളും ആതുര ശുശ്രൂഷാ കേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും വീടുകളും ഉൾപ്പെടുന്ന വണ്ടൻമേട് ഗ്രാമ പഞ്ചായത്തിലെ മുഴുവൻ ഭൂമിയിലും വന സംരക്ഷണ നിയമം ബാധകമായാൽ ഒരു ആധാരവും രജിസ്റ്റർ ചെയ്യാനോ കൈമാറ്റം നടത്താനോ സാധിക്കില്ല. വനേതര പ്രവർത്തനം എന്ന നിലയിൽ കൃഷി വരെ തടസ്സപ്പെടാനുള്ള സാധ്യതയാണ് ഉണ്ടാകുന്നത്.
കൂടാതെ നിയമം നടപ്പിലായാൽ വീടുകളുടെയും റോഡുകളുടെയും മറ്റ് നിർമിതികളുടെയും അറ്റകുറ്റപ്പണികൾക്ക് പോലും കേന്ദ്രവനം പരിസ്ഥിതി വകുപ്പിന്റെ മുൻകൂർ അനുമതിയും ആവശ്യമായിവരും. ഇത്രയും ഭീകരമായ അവസ്ഥയ്ക്ക് കാരണമാകുന്ന പരിസ്ഥിതി ദുർബല മേഖലയുടെ പരിധിയിൽ നിന്നും ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്.
പുറ്റടി വില്ലേജ് ഓഫീസ് പടിയിൽ നിന്നും ആരംഭിക്കുന്ന റാലി ടൗണിലെത്തുമ്പോൾ പ്രതിഷേധയോഗം നടക്കും.വണ്ടൻമേട് പഞ്ചായത്ത് ഹാളിൽ നടന്ന ആലോചനാ യോഗത്തിൽ ഫാ.സെബാസ്റ്റ്യൻ, വണ്ടൻമേട് ഇമാം അഹമ്മദ് കോയ അൻസാരി,ഗ്രാമ പഞ്ചായത്തംഗം ജി.പി.രാജൻ, കെ.ബി. ഷാജി മോൻ,സാബു സ്കറിയ, വിവിധ സാമൂഹിക സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.