ഇടുക്കി അണക്കെട്ടില്‍ ബോട്ട് സര്‍വ്വീസ് നാളെ മുതല്‍ പുനരാരംഭിക്കും
വാർഷിക അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇടുക്കി ഡാമില്‍ നിർത്തിവെച്ചിരുന്ന ബോട്ട് സർവിസ് സെപ്റ്റംബർ 12 മുതൽ പുനരാരംഭിക്കും.ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെ ദൃശ്യഭംഗിയും കാനന കാഴ്ചകളും ആസ്വദിച്ച് വിനോദ സഞ്ചാരികള്‍ക്ക് ബോട്ട് സവാരി നടത്താനാണ് ഇടുക്കി തട്ടേക്കാട് ഫോറസ്റ്റ് ഡെവലപ്മെന്‍റ് ഏജൻസിയുടെ കീഴില്‍ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
രാവിലെ 9 ന് ആരംഭിച്ച് വൈകി ട്ട് അഞ്ചിന് അവസാനിക്കുന്ന തരത്തിലാണ് ബോട്ടിങ് ക്രമീകരിച്ചിരിക്കുന്നത്. മുതിർന്നവർക്ക് 145 രൂപയും 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 85 രൂപയുമാണ് ഫീസ്. അരമണിക്കൂറാണ് യാത്രാസമയം. വെള്ളാപ്പാറ ബോട്ട് ജെട്ടിയില്‍ നിന്നാരംഭിക്കുന്ന യാത്രയില്‍ ഇടുക്കി-ചെറുതോണി അണക്കെട്ടുകളുടെയും വൈശാലി ഗുഹയുടെയും കാഴ്ചയാണ് പ്രധാനം.ഇടുക്കി പദ്ധതിയുടെ തുടക്കം മുതലുള്ള ചരിത്രം സഞ്ചാരികള്‍ക്ക് വിവരിച്ച് കൊടുക്കാൻ ഗൈഡും ഒപ്പമുണ്ടാകും.
18 പേർക്ക് യാത്രചെയ്യാൻ കഴിയുന്ന ഒരു ബോട്ടാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇടുക്കി പാക്കേജില്‍പെടുത്തി അനുവദിച്ച 10 സീറ്റിന്‍റെയും 18 സീറ്റിന്‍റെയും രണ്ട് ബോട്ടുകള്‍ ഉടൻ ലഭ്യമാകുമെന്ന് ഇടുക്കി ഫോറസ്റ്റ് വൈല്‍ഡ് ലൈഫ് വാർഡൻ പറഞ്ഞു. ആദിവാസികളുടെ ക്ഷേമപ്രവർത്തനങ്ങള്‍ക്കായാണ് ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം വിനിയോഗിക്കുന്നത്. ജീവനക്കാരും ആദിവാസികളാണ്.