വിപണിയിലെ പരിശോധന തുടരും : ജില്ലാ കളക്ടർ
ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ ക്രമക്കേടുകള്‍ നിയന്ത്രിക്കുന്നതിനായി വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന ജില്ലയിൽ എല്ലായിടത്തും നടത്തുമെന്ന് ജില്ലാ കലക്‌ടർ വി വിഗ്നേശ്വരി.. തൊടുപുഴയിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കളക്ടർ. ആറ് സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് പിഴ ചുമത്തുന്നതടക്കമുള്ള നിയമനടപടികൾക്കായി നോട്ടീസ് നൽകി.
വിലവിവര പട്ടിക പ്രദര്ശിപ്പിക്കാതിരിക്കുക, മുദ്രപതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുക, പായ്ക്ക് ചെയ്ത ഉത്പന്നങ്ങളിൽ നിയമപ്രകാരമുള്ള വിവരങ്ങൾ ഇല്ലാതെ വില്പന നടത്തുക, അളവിലും തൂക്കത്തിലും കുറവ് വരുത്തുക, പരമാവധി വില്പുന വിലയേക്കാള്‍ കൂടിയ വില ഈടാക്കുക തുടങ്ങിയ ക്രമക്കേടുകള്‍ കണ്ടെത്തിയാൽ നിയമ നടപടി സ്വീകരിക്കും.
ഇന്ധന പമ്പുകളിലെ അളവ് സംബന്ധിച്ചും പരിശോധനകള്‍ നടത്തും. വിതരണം നടത്തുന്ന ഇന്ധനത്തിന്റെ അളവ് സംബന്ധിച്ച് സംശയം തോന്നുന്നപക്ഷം പമ്പുകളില്‍ സൂക്ഷിച്ചിരിക്കുന്ന ലീഗല്‍ മെട്രോളജി വകുപ്പ് മുദ്ര ചെയ്ത 5 ലിറ്റര്‍ അളവ്പാത്രം ഉപയോഗിച്ച് അളവ് ബോധ്യപ്പെടുത്തുവാന്‍ ആവശ്യപ്പെടാം.
ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരാതികൾ 18004251125, 04862 220066 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കാം .ലീഗല്‍ മെട്രോളജി വകുപ്പിന്റെ ഹെല്‍പ് ഡെസ്‌ക് ,ഡെപ്യൂട്ടി കൺട്രോളര്‍ ഓഫിസ് തൊടുപുഴ: 046862 222638, ഡെപ്യൂട്ടി കൺട്രോളര്‍(ജനറല്‍) :8281698052, ഡെപ്യൂട്ടി കൺട്രോളര്‍(എഫ്എസ്) :8281698057,അസി. കൺട്രോളര്‍ തൊടുപുഴ : 8281698053, ഇന്‍സ്‌പെക്ടര്‍ ഫ്ളയിങ് സ്‌ക്വാഡ് : 9188525713, ഇന്‍സ്‌പെക്ടര്‍ ഇടുക്കി :9400064084, ഇന്‍സ്‌പെക്ടര്‍ പീരുമേട്: 8281698056, ഇന്‍സ്‌പെക്ടര്‍ ഉടുമ്പഞ്ചോല :8281698054, ഇന്‍സ്‌പെക്ടര്‍ ദേവികുളം (മൂന്നാര്‍):8281698055.