ഇൻഫാം വണ്ടൻമേട് ഗ്രാമസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു
ചക്കു പള്ളം മുതൽ ചിന്നക്കനാൽ വരെ 18 വില്ലേജുകളിലായി സ്ഥിതിചെയ്യുന്ന രണ്ട് ലക്ഷത്തി പതിനയ്യായിരത്തി എഴുനൂറ്റി ഇരുപത് ഏക്കർ കൃഷി ഭൂമിയാണ് വനം ആക്കി മാറ്റണം എന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടന സുപ്രീം കോടതിയിൽ കേസ് നടത്തിവരുന്നത്. കൈവശ ഭൂമിയും വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും വിദ്യാലയങ്ങളും ആതുര ശുശ്രൂഷാ കേന്ദ്രങ്ങളും സർക്കാർ ഓഫീസുകളും വീടുകളും എല്ലാം ഉൾപ്പെടുന്ന 18 വില്ലേജുകളിലെ മുഴുവൻ ഭൂമിയും വനഭൂമി ആക്കി മാറ്റണം എന്നാണ് ഇവരുടെ ആവശ്യം.
1980ലെ വന സംരക്ഷണ നിയമം ബാധകമായാൽ ഒരു ആധാരവും രജിസ്റ്റർ ചെയ്യാനോ കൈമാറ്റം നടത്താനോ സാധിക്കില്ല. വനേതര പ്രവർത്തനം എന്ന നിലയിൽ കൃഷി വരെ തടസ്സപ്പെടാനുള്ള സാധ്യതയാണ് ഉണ്ടാകുന്നത്. കൂടാതെ നിയമം നടപ്പിലായാൽ വീടുകളുടെയും റോഡുകളുടെയും മറ്റ് നിർമിതികളുടെയും ഒക്കെ അറ്റകുറ്റപ്പണികൾക്ക് പോലും കേന്ദ്രവനം പരിസ്ഥിതി വകുപ്പിന്റെ മുൻകൂർ അനുമതിയും ആവശ്യമായിവരും.
ഇത്രയും ഭീകരമായ അവസ്ഥയ്ക്ക് കാരണമാകുന്ന പരിസ്ഥിതി ദുർബല മേഖലയുടെ പരിധിയിൽ നിന്നും ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടും പട്ടയം നൽകണമെന്ന് ആവശ്യം ഉന്നയിച്ചും സി എച്ച് ആർ റവന്യൂ ഭൂമിയാണ് എന്ന മുദ്രാവാക്യം ഉയർത്തിയുമാണ് ഇൻഫാം വണ്ടൻമേട് ഗ്രാമസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ റാലിയും യോഗവും സംഘടിപ്പിച്ചത്.
റാലിക്ക് ശേഷം നടന്ന പ്രതിഷേധ യോഗത്തിൽ കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ എക്സിക്യൂട്ടീവ് അംഗം രാജൻ സാത്തി മുഖ്യപ്രഭാഷണം നടത്തി. ഇൻഫാം ഭാരവാഹികളായ തങ്കച്ചൻ മുട്ടംതോട്ടിൽ,ദേവസ്യ ഇരട്ടമുണ്ടക്കൽ,തോമസ് കല്ലുംമാക്കൽ,മാർട്ടിൻ കിടങ്ങയിൽ,സന്തോഷ് മങ്കന്താനം,സണ്ണി മണക്കുഴി, സാബു ചാവരുപാറ തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.