രാജകുമാരിയിൽ വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി മരിയൻ തീർത്ഥാടനം
വിശ്വാസത്തിന്റെ ഉജ്ജ്വല സാക്ഷ്യമായി നാലാമത് ഇടുക്കി രൂപയാ മരിയൻ തീർത്ഥാടനം നടത്തി. ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത തീർത്ഥാടനം ഹൈറേഞ്ചിന് പുതിയ അനുഭവമായി മാറി. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളിയിൽ നിന്നും രാവിലെ 9.30 ന് ആരംഭിച്ച തീർത്ഥാടനം ഉച്ചകഴിഞ്ഞ് ഒരു മണിക്ക് രാജകുമാരി തീർത്ഥാടന കേന്ദ്രത്തിൽ എത്തിച്ചേർന്നു.
വൈദികരും സന്ന്യസ്തരും അല്മായരുമടങ്ങുന്ന ആയിരങ്ങൾ പ്രാർത്ഥനാപൂർവ്വം കാൽനടയായി തീർത്ഥാടനത്തിൽ ആണിനിരന്നു. സീറോ മലബാർ സഭ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലും കാൽനടതീർത്ഥാടനത്തിൽ പങ്കെടുത്തു.തീർത്ഥാടനം രാജകുമാരിയിൽ എത്തിയപ്പോൾ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബാന അർപ്പിച്ചു.
മറിയം പ്രേഷിത തീർത്ഥാടകയായിരുന്നെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കന്യാത്വത്തിന്റെ സൂക്ഷിപ്പുകാരിയായിരുന്നു മറിയം. മറിയത്തിന്റെ മാതൃകയും മാദ്ധ്യസ്ഥവും നമ്മുടെ കുടുംബങ്ങൾക്ക് കരുത്ത് പകരേണ്ടതുണ്ട്. വിവാഹത്തിൽ ഭാര്യക്ക് ഭർത്താവിന് നൽകാനുള്ള വലിയ സമ്മാനം അവളുടെ കന്യകാത്വമായിരിക്കണം. ഭർത്താവിന് ഭാര്യക്ക് നൽകാനുള്ള സമ്മാനവും അവന്റെ ജീവിതവിശുദ്ധിയായിരിക്കണം. ഈ ബോധ്യങ്ങൾ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകാൻ കഴിയണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തീർത്ഥാടനം കടന്നുപോയ വഴികളിലെല്ലാം നൂറുകണക്കിനാളുകൾ സ്വീകരണം നൽകി. ജാതി മത ഭേദമെന്യേ ആളുകൾ തീർത്ഥാടനത്തെ വരവേറ്റു. രൂപതാ വികാരി ജനറാൾമാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ.അബ്രാഹം പുറയാറ്റ്, ഫാ.മാത്യു കരോട്ട്കൊച്ചറയ്ക്കൽ, ഫാ. ജിൻസ് കാരയ്ക്കാട്ട്, ഫാ.ജോസഫ് മാതാളികുന്നേൽ, ശ്രീ. ജോർജ് കോയിക്കൽ , ശ്രീ. ജെറിൻ പട്ടാംകുളം, ശ്രീ. സെസിൽ ജോസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ തീർത്ഥാടനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
മാർ ജോൺ നെല്ലിക്കുന്നേൽ നടന്നത് 40 കിലോമീറ്റർ
നാലാമത് ഇടുക്കി രൂപതാ മരിയൻ തീർത്ഥാടനം പ്രത്യേകതകൾ കൊണ്ട് ശ്രദ്ധേയമായി. ഈ വർഷം തീർത്ഥാടനം രണ്ട് ഘട്ടങ്ങളായാണ് നടന്നത്. വെള്ളിയാഴ്ച അടിമാലി സെന്റ്. ജൂഡ് ഫൊറോനാ തീർത്ഥാടന ദൈവാലത്തിൽ നിന്നും ആരംഭിച്ച പദയാത്ര ആയിരമേക്കർ, കല്ലാർകുട്ടി, വെള്ളത്തൂവൽ, പന്നിയാർകുട്ടി വഴി രാജാക്കാട് എത്തി ചേർന്നു.
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആരംഭിച്ച തീർത്ഥാടനം 30 കിലോമീറ്റർ പിന്നിട്ട് ശനിയാഴ്ച പുലർച്ചേ 12.30 ന് രാജാക്കാട് എത്തി. നൂറുകണക്കിന് ആളുകൾ തീർത്ഥാടനത്തിൽ പങ്കെടുത്തു. തുടർന്ന് രാവിലെ 10 മണിക്ക് ആയിരങ്ങൾ പങ്കെടുത്ത തീർത്ഥാടനം 10 കിലോമീറ്റർ പിന്നിട്ട് ഉച്ചക്ക് ഒരു മണിക്ക് രാജകുമാരിയിൽ എത്തി. തീർത്ഥാടനത്തിൽ മുഴുവൻ സമയവും രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ കാൽനടയായി തീർത്ഥാടനത്തിന് നേതൃത്വം നൽകി.