കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിനു സമീപം ബാങ്ക് ജപ്തിയെ തുടർന്ന് കിടക്കുന്ന സ്ഥലത്തെ മലമൂത്ര വിസർജനം തടയാൻ നടപടിയുമായി നഗരസഭ

കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിന്റെ സമീപത്താണ് കേരള ബാങ്ക് ജപ്തിയെ തുടർന്നുള്ള സ്ഥലം പൊതു ശൗചാലയം എന്നോണം പാഴ്ഭൂമിയായി കിടക്കുന്നത് . മുൻപ് ഇവിടെ കാടുപിടിച്ചു കിടക്കുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെ നഗരസഭയുടെ നിർദ്ദേശപ്രകാരം ബാങ്ക് അധികൃതർ ഇവിടുത്തേ കാടുപടലങ്ങൾ വെട്ടി മാറ്റിയിരുന്നു. എന്നാലിപ്പോൾ ഇവിടം പൊതുശൗചാലയം എന്ന രീതിയിലാണ് ആളുകൾ കാണുന്നത്.
സ്റ്റാൻഡിൽ എത്തുന്നവർ മൂത്രശങ്ക അകറ്റാൻ ഇവിടേക്കാണ് ആദ്യം എത്തുന്നത്. ഇതോടെ മേഖലയിൽ അസഹനീയമായ ദുർഗന്ധവും വമിക്കുന്നു. മലമൂത്ര വിസർജനത്തിനൊപ്പം അതിഥി തൊഴിലാളികൾ അടക്കം ലഹരിവസ്തുക്കളുടെ കൈമാറ്റവും ഇവിടെവെച്ച് തന്നെയാണ് നടത്തുന്നത്. ഇക്കാര്യങ്ങൾ കൊണ്ട് നാളുകളായി ഈ ഭൂമി വേലി കെട്ടി തിരിക്കണമെന്ന ആവശ്യം ഉയരുന്നതാണ്. എന്നാൽ നടപടി ഉണ്ടായിരുന്നില്ല.
ഈ സാഹചര്യത്തിൽ വിഷയം അധികാരികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനായി എത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ മദ്യപ സംഘത്തിന്റെ ആക്രമണവും ഉണ്ടായി. ഈ സാഹചര്യത്തിൽ വിഷയം ഗൗരവമായി കണ്ട് ഭൂമി വേലികെട്ടി സംരക്ഷിക്കാൻ ബാങ്ക് അധികൃതർക്ക് നോട്ടീസ് നൽകുമെന്ന് നഗരസഭാ സെക്രട്ടറി ആർ മണികണ്ഠൻ വ്യക്തമാക്കി.
മേഖലയിൽ മലമൂത്ര വിസർജനം നടത്തുന്നതോടെ മഴപെയ്യുന്ന സാഹചര്യത്തിൽ ഇവ ഒഴുകി നീർച്ചാലുകളിലേക്ക് എത്തുകയും അത് നിരവധി കുടിവെള്ള സ്രോതസ്സുകൾ ഉള്ള കട്ടപ്പനയാറിനെ മലിനമാക്കുകയും ചെയ്യുകയാണ്. ഇതിനെതിരെ ശക്തമായ നടപടിയാണ് വേണ്ടത്. അതിനാൽ നഗരസഭയുടെ ഭാഗത്തുനിന്നും നോട്ടീസ് അടക്കമുള്ള നടപടികൾ ചെയ്യുമെന്നും,പൊതു ഇടങ്ങളിലെ മല മൂത്രവിസർജനത്തിനെതിരെ നഗരസഭ ആരോഗ്യ വിഭാഗം നടപടി സ്വീകരിക്കുമെന്നും നഗരസഭ വൈസ് ചെയർമാൻ കെ.ജെ.ബെന്നി പറഞ്ഞു.
സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയ ഈ സ്ഥലം കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിനോട് അതിർത്തി പങ്കിട്ടാണ് നിലകൊള്ളുന്നത്. അതിനോടൊപ്പം സ്ഥലത്തിന്റെ മുകൾ ഭാഗത്ത് കൂടി കുന്തളംപാറ മാർക്കറ്റ് റോഡും കടന്നു പോകുന്നു. സ്ഥലത്ത് മനുഷ്യ വിസർജ്യം കെട്ടിക്കിടക്കുന്നത് സ്റ്റാൻഡിൽ എത്തുന്നവർക്കും റോഡിലൂടെ കടന്നു പോകുന്നവർക്കും മേഖലയിലെ വിവിധ വ്യാപാരികൾക്കും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.
ഒപ്പം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കടന്നുപോകുന്ന റോഡിനോട് ചേർന്നാണ് ആളുകൾ മൂത്ര വിസർജ്ജനം നടത്തുന്നതും. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ പൊതു ശൗചാലയം ഉണ്ടെങ്കിലും ആളുകൾ ഇത്തരത്തിലെ പ്രവണതയിലേക്ക് കടക്കുന്നത് ടൗണിന്റെ ശുചിത്വത്തെയും വിപരീതമായി ബാധിക്കുകയാണ്.