കാഞ്ചിയാർ പഞ്ചായത്ത് ഓഫീസ് കെട്ടിടം പുതുക്കി നിർമ്മിക്കണമെന്നാവശ്യം ശക്തം

1991 ലാണ് കാഞ്ചിയാർ ലബ്ബക്കടയിൽ പഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ചെറിയ കെട്ടിടത്തിൽ ആരംഭിച്ചുവെങ്കിലും പിന്നീടുള്ള കാലഘട്ടത്തിൽ ആവശ്യാനുസരണം കെട്ടിടത്തിന്റെ വലിപ്പം കൂട്ടിയെടുക്കുകയാണ് ഉണ്ടായത്. എന്നാൽ ഈ കാലഘട്ടത്തിൽ മറ്റ് തദ്ദേശസ്ഥാപനങ്ങൾ എല്ലാം സ്മാർട്ട് ആകുമ്പോൾ കാഞ്ചിയാർ പഞ്ചായത്തിന് മാത്രം അവഗണനയാണ് ഉണ്ടാകുന്നത്.
പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും അടക്കമുള്ള റൂമുകൾ പോലും ഇടുങ്ങിയതാണ്. അതോടൊപ്പം ഓഫീസിനുള്ളിലും സൗകര്യങ്ങൾ ഏറെക്കുറവ്. പൊതുജനങ്ങൾക്കും ഓഫീസിൽ ഉള്ളവർക്കും ഒരു ശൗചാലയം മാത്രമാണ് ഈ കാര്യാലയത്തിൽ ഉള്ളതും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് കാഞ്ചിയാർ പഞ്ചായത്ത് ഓഫീസ് പുനർനിർമ്മിക്കാൻ നടപടി വേണമെന്ന് വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്.
ലബ്ബക്കട സിറ്റിക്ക് സമീപം തന്നെ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റോളം ഭൂമിയിൽ പഞ്ചായത്ത് ഓഫിസോടുകൂടിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കാൻ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 9 കോടിയുടെ പദ്ധതിക്കായി നബാർഡിൽ അപേക്ഷ വെച്ചിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല. ഇതേ തുടർന്ന് പ്ലാനോട് കൂടി നിലവിലെ ഭരണ സമതിയും നമ്പർഡിന് അപേക്ഷവച്ചിട്ടുണ്ട്. ഫണ്ട് ഇല്ലന്ന മറുപടി മാത്രമാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴികാട്ടിൽ പറയുന്നു.
നിലവിലെ സാഹചര്യത്തിൽ കെട്ടിടം പണിയാൻ 25 കൊടിയോളം രൂപ ചിലവ് വരും. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെട്ടിടം നിർമ്മിച്ച് പഞ്ചായത്ത് ഓഫീസിനൊപ്പം മറ്റ് സർക്കാർ ഓഫീസുകളും അനുബന്ധ സ്ഥാപനങ്ങളും കൂടി വരുമ്പോൾ ലബ്ബക്കടയുടെ മുഖച്ഛായ തന്നെ മാറുകയും വികസനത്തിന് വഴി തെളിയുകയും ചെയ്യുമായിരുന്നു.
ഒപ്പം പഞ്ചായത്തിന് വരുമാനം ലഭിക്കുന്നതിനും കാരണമാകും. 16 വാർഡുകൾ ഉള്ള പഞ്ചായത്തിനേ ശ്വാസംമുട്ടിക്കുന്ന കെട്ടിടത്തിന്റെ സൗകര്യക്കുറവ് കണക്കിലെടുത്ത് അടിയന്തരമായി അധികൃതർ പുതിയ പഞ്ചായത്ത് കെട്ടിടം പണിയാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത് .