നെടുങ്കണ്ടത്ത് മുളകുപൊടി എറിഞ്ഞ് 18 ലക്ഷം രൂപ കവർന്നു എന്ന പരാതി മണിക്കൂറുകൾക്കുള്ളിൽ പൊളിച്ചടുക്കി പോലീസ്
നെടുങ്കണ്ടം കോമ്പയാർ സ്വദേശിനിയായ വീട്ടമ്മയുടെ വീട്ടിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന 18 ലക്ഷം രൂപ പകൽ രണ്ടു മണിയോടുകൂടി ബൈക്കിൽ ഹെൽമറ്റ് ധരിച്ചുവന്ന രണ്ട് യുവാക്കൾ തന്റെ മുഖത്തും വീടിനകത്തും മുളകുപൊടി എറിഞ്ഞ് കവർച്ച ചെയ്തു എന്നായിരുന്നു പരാതി. സംഭവം അറിഞ്ഞ പോലീസ് നടത്തിയ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തി.
വീട്ടമ്മ ഓണച്ചിട്ടി നടത്തിയ ഇനത്തിൽ നെടുങ്കണ്ടത്തും പരിസരപ്രദേശങ്ങളിലും ഉള്ള വ്യാപാരികൾ ഉൾപ്പെടെ ഉള്ള 156 ഓളം ആളുകൾക്ക് ചിട്ടി തീർന്നതിനാൽ ചിട്ടിപ്പണം നൽകാൻ ഉണ്ടായിരുന്നു. ഇതിന് സാധിക്കാതെ വന്നതിനാൽ ആണ് കള്ളന്മാർ പണം കവർച്ച ചെയ്തുകൊണ്ട് പോയി എന്ന് നാട്ടുകാരെ വിശ്വസിപ്പിച്ചത്. പണം നൽകാതിരിക്കുന്നതിന് വേണ്ടി ഇവർ സിനിമാക്കഥയെ വെല്ലുന്ന രീതിയിൽ കഥ മെനയുകയായിരുന്നു.
വിവരമറിഞ്ഞ ഇടുക്കി ജില്ലാ പോലീസ് മേധാവി T.K വിഷ്ണു പ്രദീപ് IPS ന്റെ നിർദ്ദേശാനുസരണം കട്ടപ്പന Dy SP വിഎ നിഷാദ് മോന്റെ നേതൃത്വത്തിൽ നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജർലിൻ വി. സ്കറിയ നെടുങ്കണ്ടം എസ് ഐ ജയകൃഷ്ണൻനായർ ടി. എസ് അടങ്ങിയ പോലീസ് സംഘം വ്യാജ കവർച്ച പരാതി മണിക്കൂറുകൾക്കുള്ളിൽ പൊളിച്ചടുക്കി.
പോലീസ് സംഭവ സ്ഥലത്ത് ഉടനടി എത്തി അതി സൂക്ഷ്മതയോടും ജാഗ്രതയോടും കൂടി നടത്തിയ അന്വേഷണമാണ് നെടുങ്കണ്ടത്തും പരിസരപ്രദേശങ്ങളിലുമുള്ള യുവാക്കൾ അടക്കമുള്ള ആളുകൾ ചോദ്യം ചെയ്യലിന് വിധേയമാക്കണ്ട അതി ഗൗരവകരമായ സംഭവം മൂന്നുമണിക്കൂറിനുള്ളിൽ തെളിയിച്ചത്.








