കസ്തൂരിരംഗൻ പുന:പ്രസിദ്ധീകരണം വന്നത് എംപിമാർ ഇടപെടാത്തത് മൂലം; സിപിഐഎം

ചെറുതോണി, കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരിസ്ഥിതി ലോല മേഖലയായ് ജില്ലയിലെ 47 വില്ലേജുകളും പുന: പ്രസിദ്ധീകരണം വന്നത് എംപിമാരുടെ ഇടപെടൽ ഉണ്ടാകാത്തത് മൂലമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ പറഞ്ഞു. ഡീൻ കുര്യാക്കോസ് ഉൾപ്പെടെയുള്ള എംപിമാർ അഞ്ചുവർഷം പാർലമെന്റിനകത്ത് മിണ്ടാതിരുന്നതിന്റെയും പരിസ്ഥിതി സംഘടനകൾക്ക് ചൂട്ടു പിടിച്ചതിനന്റെയും പരിണിതഫലമാണിത്.
കോൺഗ്രസ് ഭരണകൂടം 2013 നവംബർ 13ന് ഇറക്കിയ നിർമ്മാണ നിരോധന ഉത്തരവിന്റെ ദുർഗതിയാണ് ഇപ്പോഴും ഇടുക്കിക്കാർ നേരിടുന്നത്. 2014 മാർച്ച് 31ന് പുതിയ കരട് ഇറക്കിയതിലൂടെ എല്ലാം പരിഹരിച്ചു എന്ന് പ്രസ്താവന ഇറക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച കോൺഗ്രസ് നേതൃത്വം വൈകിയെങ്കിലും സത്യം തുറന്നു സമ്മതിക്കണം. കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുമ്പോൾ കൃഷി, തോട്ടം, ജനവാസകേന്ദ്രങ്ങൾ, ടൗൺഷിപ്പുകൾ എന്നിവ ഒഴിവാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.
നിർദ്ദേശങ്ങൾ സമർപ്പിക്കുവാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടതിനെത്തുടർന്ന് 2018 ൽ തന്നെ കേരളം സമഗ്രവും ശാസ്ത്രീയവുമായ റിപ്പോർട്ട് നൽകിയിരുന്നു.അതുവരെ ഉണ്ടായിരുന്ന 9999 ച.കി. പരിസ്ഥിതിലോല പ്രദേശത്ത് നിന്ന് ഇളവുകൾ വരുത്തി 8868 ച.കി. വനത്തിൽ മാത്രം ഇ എസ് എ നിജപ്പെടുത്തിയാണ് റിപ്പോർട്ട് നൽകിയത്.
ജണ്ടക്കുള്ളിൽ മാത്രം ഇ എസ് എ നിജപ്പെടുത്തി കൃഷിയിടങ്ങളിൽ ഇടകലർന്നു കിടക്കുന്ന ഇ എസ് എ മുഴുവൻ ഒഴിവാക്കിയാണ് ഇ എസ് എ വിസ്തൃതി കുറച്ചെടുത്തത്. ഇത്തരത്തിൽ സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ട് പഠിക്കുവാൻ കേന്ദ്രം ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ സമിതി റിപ്പോർട്ട് പഠിച്ചുവരുന്നതിനിടയിലാണ് കാലാവധി കഴിയാത്തതിനെ തുടർന്ന് വീണ്ടും കരട് വിജ്ഞാപനം പുനഃപ്രസിദ്ധീകരണം ഉണ്ടായത്.
സംസ്ഥാന സർക്കാർ നൽകിയ റിപ്പോർട്ട് അംഗീകരിപ്പിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനാവശ്യമായ ഒരു ഇടപെടലും കേരളത്തിൽ നിന്നുള്ള എംപിമാർ കഴിഞ്ഞ 5 വർഷവും ചെയ്യാതിരുന്നതിന്റെ അപകടമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. എംപി മാരിൽ നിന്നും ഇനിയും നീതി പ്രതീക്ഷിക്കാനാവില്ല. നിർമ്മാണ നിരോധനം പുന:പ്രസിദ്ധീകരിച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരായും എംപിമാരുടെ നിസ്സംഗതക്കെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി സിവി വർഗീസ് പറഞ്ഞു.