ബോഡിനായ്ക്കന്നൂരിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കൃത്രിമ നിറം ചേർത്ത ഏലക്ക പിടിച്ചെടുത്ത് നശിപ്പിക്കാൻ ശ്രമിച്ചു. വ്യാപാരികൾ സ്പൈസസ് ബോർഡിന്റെ ലേലം ബഹിഷ്കരിച്ചു
ബോഡിനായ്ക്കന്നൂരിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ കൃത്രിമ നിറം ചേർത്ത ഏലക്ക പിടിച്ചെടുത്ത് നശിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് വ്യാപാരികൾ സ്പൈസസ് ബോർഡിന്റെ ലേലം ബഹിഷ്കരിച്ചു. നിറം ചേർത്ത ഏലം വിപണിയിൽ എത്തിയത് ലേല നടത്തിപ്പുകാരുടെ അനാസ്ഥ മൂലമാണെന്നാണ് വ്യാപാരികളുടെ ആരോപണം. ഭക്ഷ്യസുരക്ഷാ വകുപ്പാണ് ബോഡിനായ്ക്കന്നൂരിലെ കടകളിൽ നിന്ന് കൃത്രിമ നിറം ചേർത്ത ഏലക്ക പിടിച്ചെടുത്തത്. ഇതേ തുടർന്ന് സ്പൈസസ് ബോർഡിന്റെ ബോഡിനായ്ക്കന്നൂരിലെ ലേലം വ്യാപാരികൾ തടഞ്ഞു. ലേല കേന്ദ്രത്തിൽ നിന്ന് വാങ്ങിയ ഏലക്കയാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തതെന്ന് വ്യാപാരികൾ ആരോപിക്കുന്നു. ഇത്തരത്തിൽ നിറം ചേർത്ത ഏലക്ക ലേല കേന്ദ്രങ്ങളിൽ എത്തിച്ചത് ലേല ഏജൻസികളാണെന്നും ഇവർ ചൂണ്ടിക്കാട്ടി. അമിത ലാഭത്തിന് വേണ്ടി ലേല കമ്പനികൾ നടത്തുന്ന ഇത്തരം നടപടികൾക്ക് ഇരകളാകുന്നത് വ്യാപാരികളാണ്. ഇതിൽ പ്രതിഷേധിച്ചാണ് വ്യാപാരികൾ ഏലക്ക ലേലം ബഹിഷ്കരിച്ചത്.
ബോഡിനായ്ക്കന്നൂരിനൊപ്പം ലേലം നടക്കേണ്ട പുറ്റടി സ്പൈസസ് പാർക്കിലും ലേലം തടസപ്പെട്ടു. ലേല കേന്ദ്രങ്ങളിൽ കൃത്രിമ നിറം ചേർത്ത ഏലക്ക എത്തിക്കുന്നതിനെതിരെ കേരളത്തിലെ കർഷകരും വ്യാപാരികളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.