ബ്രിട്ടീഷ് രചിത ഭൂനിയമങ്ങൾ തുടരുന്നത് നാടിന് അപമാനകരം ; ജോസ് കെ മാണി

90 വർഷം മുൻപുള്ള ഭൂനിയമങ്ങളുമായി കേരളം ഇപ്പോഴും മുന്നോട്ടുപോകുന്നത് നാടിനാകെ അപമാനകരമാണെന്നും കേരളത്തിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഭൂനിയമ പരിഷ്കരണ കമ്മീഷനെ സർക്കാരിൻ്റെ മുൻഗണനാ വിഷയങ്ങളിൽ ഉൾപ്പെടുത്തി ഉടൻ നിയോഗിക്കണമെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി.പഴയകാല ജന്മിത്വ കുടിയാന്മാരെക്കാൾ ഗതികെട്ടവരായിട്ടാണ് മലയോര മേഖലയിലെ പട്ടയ ഭൂവുടമകൾ ജീവിക്കുന്നത്.
നിയമപ്രകാരം കൈവശഭൂമിയിൽ അവകാശം ലഭിച്ചവർക്ക് പരിസ്ഥിതിക്ക് ഹാനികരമാകാത്ത വിധത്തിൽ സ്വന്തം ഭൂമി വിനിയോഗിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ടാകണം.1930 ലെ കാർഡമം റൂൾ അനുസരിച്ചാണ് ഏലത്തോട്ടങ്ങൾ ഇപ്പോഴും നടത്തേണ്ടി വരുന്നത്.ഏലപ്പട്ടയഭൂമിയിൽ താൽക്കാലിക കൂലി ലയങ്ങളും ഏലം സൂക്ഷിക്കുന്ന സ്റ്റോറുകളും നിർമ്മിക്കുന്നതിനു മാത്രമേ ഇപ്പോഴും അനുമതിയുള്ളൂ.രണ്ടര ഏക്കറിൽ താഴെ ഭൂമി കൈമാറ്റം ചെയ്യാനുമാവില്ല.
പരിസ്ഥിതിക്ക് ദോഷകരമാകാത്ത വിധത്തിൽ ഫാം ടൂറിസത്തിനോ കൃഷി അനുബന്ധ ഇതര വ്യവസായക സംരംഭങ്ങൾ തുടങ്ങുന്നതിനോ മറ്റു രാജ്യങ്ങളിലെ കൃഷിക്കാരെപ്പോലെ കൈവശഭൂമി വിനിയോഗിക്കാൻ മലയോരങ്ങളിലെ കർഷകർക്ക് അനുവാദമില്ല.അനേക തലമുറകൾക്ക് മുമ്പ് എഴുതിയുണ്ടാക്കിയ ഈ നിയമമനുസരിച്ച് ഈ ഭൂമിയിൽ വീട് നിർമ്മിച്ചാൽ വീട്ടുനമ്പരോ പെർമിറ്റോ ലഭിക്കുകയില്ല.അനേകം തലമുറകൾ കഴിഞ്ഞിട്ടും ഒരു കുടുംബത്തിലെ അനേകം പിന്മുറ കുടുംബങ്ങൾ ഇപ്പോഴും സ്വന്തമായി വീടില്ലാത്തവരായി ജീവിക്കേണ്ടി വരികയാണ്.
കാലം മാറിയതിനൊപ്പം സാധ്യതകളും വലിയതോതിൽ മാറി.ഇതെല്ലാം പ്രയോജനപ്പെടുത്താൻ. ലോകത്തിലെ ഇതര കർഷക സമൂഹങ്ങളെ പോലെ കേരളത്തിലെ കൃഷിക്കാർക്കും അവകാശമുണ്ട്.ഇതിനായി കേരളത്തില്‍ നാളിതുവരെ നിര്‍മ്മിക്കപ്പെട്ട ഭൂമിയെ സംബന്ധിച്ച മുഴുവന്‍ നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്‌കരിക്കാതെ കർഷകർക്ക് മുന്നോട്ടു പോകാനാവില്ല. ഇതിനാവശ്യമായ പൊതുഭൂനിയമവും അനുബന്ധചട്ടങ്ങളും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തുന്നതിനായി ഭൂനിയമ പരിഷ്കരണ കമ്മീഷനെ നിയമിക്കണം.വിരമിച്ച ജഡ്ജിമാര്‍, നിയമവിദഗ്ദ്ധര്‍ എന്നിവരടങ്ങുന്നതായിരിക്കണം കമ്മീഷന്‍.
ഭൂമിയെ സംബന്ധിച്ച് സംസ്ഥാന രൂപീകരണം മുതല്‍ നിരവധി നിയമങ്ങളും ചട്ടങ്ങളും നിര്‍മ്മിച്ച കേരളത്തില്‍ വിവിധ നിയമങ്ങളിലും ചട്ടങ്ങളിലും പരസ്പരവിരുദ്ധങ്ങളായ നിബന്ധനകള്‍ കടന്നുകൂടിയിട്ടുണ്ട്. ഭൂമി സംബന്ധമായ ലക്ഷക്കണക്കിന് കേസുകളിൽപ്പെട്ട് കര്‍ഷകരും ഭൂരഹിതരും ബുദ്ധിമുട്ടുകയാണ്.
തോട്ടഭൂമി ഉള്‍പ്പെടെ കേരള ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവ് അനുവദിച്ച ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കുപയോഗിക്കുന്നതിനായി 2021 ഒക്ടോബര്‍ 23 ന് സംസ്ഥാന ലാന്‍ഡ്ബോര്‍ഡ് സര്‍ക്കുലർ പുറത്തിറക്കി.ഈ സർക്കുലറിലെ പരാമര്‍ശങ്ങള്‍ തിരുത്തിക്കൊണ്ട് 2024 ജൂണ്‍ 1 ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ തിരുത്തല്‍ ഉത്തരവ് ലക്ഷക്കണക്കായ ചെറുകിട നാമമാത്ര കര്‍ഷകരെ ആശങ്കയിലാഴ്ത്തുകയും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
ഭൂരഹിതര്‍ക്ക് ഭൂമി നല്‍കുന്നതിനായി 1971 ലെ സ്വകാര്യ വനമേറ്റെടുക്കല്‍ നിയമപ്രകാരം 158614.7 ഹെക്ടര്‍ ഭൂമിയും വനവല്‍ക്കരിച്ച തീരുമാനവും രാഷ്ട്രീയമായി പുന പരിശോധിക്കപ്പെടേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ സങ്കീര്‍ണ്ണമായ ഭൂപ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ കാലാനുസൃത ഭൂനിയമ പരിഷ്‌കരണത്തിനായി ഭൂനിയമ പരിഷ്‌കരണ കമ്മീഷന്‍ രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നും ജോസ് കെ മാണി പറഞ്ഞു.കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ലാ നേതൃസംഗമം വാഴത്തോപ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വേനൽ കെടുതിയിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് ഇടുക്കി പാക്കേജിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകുവാൻ സർക്കാർ തീരുമാനമെടുത്തെന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.പട്ടയം ലഭിച്ച കർഷകർക്കും പട്ടയമില്ലാത്ത കർഷകർക്കും ഇതിൻ്റെ ആനുകൂല്യങ്ങൾ ലഭ്യമാക്കും.1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം നിലനിൽക്കുന്ന സാഹചര്യത്തിൽ വന്യജീവി ആക്രമണം ഉണ്ടാകുമ്പോൾ മനുഷ്യ സുരക്ഷ ഉറപ്പാക്കാൻ എന്തൊക്കെ നിയമപ്രാബല്യമുള്ള നടപടികൾ സ്വീകരിക്കുവാൻ കഴിയുമെന്നത് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി പരിശോധിച്ച് വരികയാണെന്നും നേതൃ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് ചെയർമാൻ ആയി ചുമതലയേറ്റ ഇടുക്കി ജില്ലയുടെ ചാർജ് ഉള്ള പാർട്ടി ഉന്നതാദികാര സമിതിയംഗം ബേബി ഉഴുത്തുവാലിന് സ്വീകരണം നൽകി.പാർട്ടി ജില്ലാ പ്രസിഡൻറ് ജോസ് പാലത്തിനാലിന്റെ അധ്യക്ഷതയിൽ പ്രൊഫ കെ ഐ ആന്റണി,അലക്സ് കോഴിമല,ബേബി ഉഴുത്തുവാൽ,രാരിച്ചൻ നീറണാംകുന്നേൽ,മനോജ് എം തോമസ്,എം എം മാത്യു,കെ എൻ മുരളി,ജോസ് കുഴികണ്ടം,കെ ജെ സെബാസ്റ്റ്യൻ,സി എം കുര്യാക്കോസ്,ഷാജി കാഞ്ഞമല,ജിമ്മി മറ്റത്തിപ്പാറ,ജിൻസൺ വർക്കി,ടോമി പകലോമറ്റം,റോയിച്ചൻ കുന്നേൽ,ജെയിംസ് മാങ്കുഴി,ഷിജോ തടത്തിൽ,വി ജെ മാത്യു,ജോമോൻ പൊടിപാറ,ജോർജ് അമ്പഴം, സുബിത ജോമോൻ,അപ്പുക്കുട്ടൻ ടി എസ് എന്നിവർ പ്രസംഗിച്ചു.