അടിമാലി ആനച്ചാൽ സ്വദേശിയായ വിദ്യാർത്ഥിയെ ലാത്വിയയിലെ തടാകത്തിൽ വീണ് കാണാതായി

ആനച്ചാൽ അറക്കൽ ഷിന്റോ - റീന ദമ്പതികളുടെ മകൻ ആൽബിൻ ഷിന്റോയെയാണ് കാണാതായത്. വടക്കൻ യൂറോപ്പിലെ ലാത്വിയയുടെ തലസ്ഥാനമായ റിഗയിലെ നോവികൊണ്ടാസ് മാറീടൈം കോളേജിൽ മൂന്നുവർഷത്തെ ഡിഗ്രി കോഴ്സ് വിദ്യാർത്ഥിയാണ് ആൽബിൻ. പതിനെട്ടാം തീയതി സുഹൃത്തുക്കൾക്കൊപ്പം നാലുമണിയോടെയാണ് റിഗയിലെ തടാകത്തിൽ കുളിക്കുന്നതിനായി ഇറങ്ങിയത്. തടാകത്തിൽ കുളിക്കുന്നതിനിടെ ആൽബിൻ മുങ്ങി പോവുകയായിരുന്നെന്ന് ഒപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥികൾ പറയുന്നു.
സുഹൃത്തുക്കൾ രക്ഷിക്കാൻ നടത്തിയ ശ്രമം വിഫലമായി. പിന്നീട് കോളേജ് അധികൃതരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തിയെങ്കിലും ആൽബിനെ കണ്ടെത്താനായില്ല. ആൽബിനായുള്ള തിരച്ചിൽ ഊർജ്ജതമാക്കാൻ സർക്കാർ സംവിധാനങ്ങൾ ഇടപെടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. തടാകത്തിന്റെ ഭാഗമായ ടണലിൽ ആഴം കൂടുതലായതിനാൽ ഇവിടേക്ക് ഇറങ്ങി പരിശോധന നടത്താനും രക്ഷാപ്രവർത്തകർക്ക് കഴിയുന്നില്ല.
അതിനാൽ മറ്റ് സ്ഥലങ്ങളിലുള്ള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. കായിക താരമായിരുന്ന ആൽബിൻ എട്ടു മാസങ്ങൾക്ക് മുൻപാണ് ഉപരിപഠനത്തിനായി വിദേശത്തേക്ക് പോയത്. പിതാവ് ഷിന്റോ ജീപ്പ് ഡ്രൈവറാണ്. മാതാവ് റീന എല്ലക്കൽ എൽപി സ്കൂളിലെ ടീച്ചറും. ഈ കുടുംബവും നാടും ആൽബിനെ തിരിച്ചുകിട്ടാനുള്ള കാത്തിരിപ്പിലാണ്. ഇതിനായി കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം. അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് ഇടുക്കി എം പി അഡ്വ . ഡീൻ കുര്യാക്കോസ് കേന്ദ്ര സർക്കാരിന് കത്ത് നൽകി.