ദേശീയപാത നിർമ്മാണം നടക്കുന്നതിനിടെ അടിമാലി 14-ാം മൈലിൽ മണ്ണിടിച്ചിൽ; രണ്ട് തൊഴിലാളികൾക്ക് പരുക്ക്
ദേശീയപാത നവീകരണത്തിൻ്റെ ഭാഗമായി ഓടയും സംരക്ഷണ ഭിത്തിയും നിർമ്മിക്കുന്ന ജോലികൾ നടന്ന് വരുന്നതിനിടയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഓടനിർമ്മാണം നടക്കുന്നതിനിടെ സമീപത്തെ മൺതിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു. നിർമ്മാണ ജോലികളിൽ ഏർപ്പെട്ടിരുന്ന തിരുവനന്തപുരം മാർത്താണ്ഡം സ്വദേശി ജോസ്, തമിഴ്നാട് തെങ്കാശി സ്വദേശി കാളിസ്വാമി എന്നിവർ മണ്ണിടിച്ചിലിൽ അകപ്പെട്ടു.
കാളിസ്വാമി പൂർണ്ണമായി തന്നെ മണ്ണിനടിയിൽപ്പെട്ടിരുന്നു. അപകടം നടന്ന ഉടൻ സമീപവാസികളും മറ്റ് നിർമ്മാണ തൊഴിലാളികളും ദേശിയപാതയിലൂടെയെത്തിയ വിനോദ സഞ്ചാരികളും രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
ഇടിഞ്ഞ് വീണ മണ്ണ് നീക്കി കാളിസ്വാമിയെ പുറത്തെടുത്തു.ചെറിയ പരിക്കുകൾ സംഭവിച്ച തൊഴിലാളികൾ ഇരുവരേയും അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിമാലി അഗ്നി രക്ഷാസേനയും സ്ഥലത്തെയിരുന്നു.

