റോഡ് സൈഡിൽ മൂത്രമൊഴിച്ചുകൊണ്ടിരുന്ന യുവാക്കളെ കൈയേറ്റം ചെയ്ത എസ്.ഐ.യ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്

റോഡ് സൈഡിൽ മൂത്രമൊഴിച്ചുകൊണ്ടിരുന്ന യുവാക്കളെ കൈയേറ്റം ചെയ്ത തങ്കമണി എസ്.ഐ.ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ . ജോലികഴിഞ്ഞു വരുന്ന വഴിയാണെന്ന് ഇവർ പറഞ്ഞിട്ടും എസ്.ഐ.യുവാക്കളുടെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചു. ഹരിപ്രസാദ് എന്ന യുവാവിനെ പിടിച്ചു തള്ളുകയും കരണത്ത് അടിച്ച് ബലമായി പോലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുകയും ചെയ്തു. ഓടിക്കൂടിയ പ്രദേശവാസികളെയും എസ്.ഐ. കേട്ടാൽ അറയ്ക്കുന്ന അസഭ്യം പറയുകയുണ്ടായി.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്തംഗം റെജി ഇലിപ്പുലിക്കാട്ടിനെയും എസ്.ഐ.പിടിച്ചുതള്ളി. പഞ്ചായത്ത് അംഗം ഡി.വൈ.എസ്.പി.യെ ബന്ധപ്പട്ടതിനെ തുടർന്ന് ഡി.വൈ.എസ്.പി. വിളിച്ചിട്ടുപോലും എസ്.ഐ. ഫോണെടുക്കാൻ തയാറായില്ല. തുടർന്ന് കൂടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് എസ് ഐയുടെ കൈയിൽ ഫോൺ കൊടുത്ത് സംസാരിച്ചതിന് ശേഷമാണ് പോലീസ് പിരിഞ്ഞു പോകാൻ തയ്യാറായത്.
ഒരു പ്രകോപനവുമില്ലാതെ സംഘർഷമുണ്ടക്കാൻ ശ്രമിക്കുകയും നിരപരാധികളെ കള്ളക്കേസിൽ കുടുക്കയും ചെയ്ത തങ്കമണി പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഐൻ ബാബുവിനെതിരെ അന്വേഷണം നടത്തി ശിക്ഷാ നടപടികൾ സ്വീകരിക്കണം. ഹരിപ്രസാദിനും റെജി ഇലുപ്പിലിക്കാടിനുമെതിരെയുള്ള കള്ളകേസുകൾ പിൻവലിക്കാൻ നടപടി സ്വീകരിക്കണം.
നടപടി ഉണ്ടായില്ലങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പടെയുള്ള സമരങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും ഡി.സി.സി. ജനറൽ സെക്രട്ടറി ബിജോ മാണി, കോൺഗ്രസ് ഇരട്ടയാർ മണ്ഡലം പ്രസിഡന്റ് ഷാജി മടത്തുംമുറി, ജോസ് തച്ചാപറമ്പിൽ, ആനന്ദ് തോമസ് എന്നിവർ പറഞ്ഞു.