ഹൈറേഞ്ചിലെ ചെറുകിട തേയിലത്തോട്ടങ്ങളിൽ റെഡ് സ്പൈഡർ രോഗം പടരുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു

ഹൈറേഞ്ചിലെ ചെറുകിട തേയിലത്തോട്ടങ്ങളിൽ റെഡ് സ്പൈഡർ രോഗം പടരുന്നതും തേയില കൊളുന്ത് കരിഞ്ഞുണങ്ങുന്നതും കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ചെറുകിട തോട്ടങ്ങളിൽ പണിയെടുക്കുന്ന പതിനായിരത്തോളം തൊഴിലാളികൾക്കുമിത് തിരിച്ചടിയാണ്. കാലവർഷം നേരത്തെ വിട വാങ്ങിയതോടെ തേയിലത്തോട്ടങ്ങളിൽ റെഡ് സ്പൈഡർ എന്ന ചുവന്ന ചിലന്തിയുടെ രോഗമാണ് വ്യാപകമായിട്ടുള്ളത്.
ചെടികളിൽ കയറികൂടുന്ന അതി സൂക്ഷ്മമായ ചുവന്ന നിറത്തിലുള്ള അണുക്കൾ ചെടിയുടെ ജലാംശം ഊറ്റിക്കുടിച്ച് നശിപ്പിക്കുകയാണ് പതിവ്. രോഗം പടർന്നതോടെ താലൂക്കുകളിൽ തേയില ഉൽപാദനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
ചൂട് കൂടിയതോടെ ഇടുക്കിയിലെ വിവിധ പ്രദേശങ്ങളിൽ തേയിലക്കൊളുന്ത് കരിഞ്ഞുണങ്ങാനും തുടങ്ങി.മികച്ച വില ലഭിക്കുന്നുണ്ടെങ്കിലും ഉൽപാദനം കുറഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തേയിലത്തോട്ടങ്ങളിൽ പൂപ്പൽ ബാധയും രൂക്ഷമാണ്.ഡിസംബർ, ജനുവരി മാസങ്ങളിലാണ് സാധാരണയായി കൊളുന്ത് കരിയുന്നത്. . തോട്ടമുടമകളും ചെറുകിട തേയില കർഷകരും പ്രതിരോധ നടപടികൾ സ്വീകരിച്ചുതുടങ്ങി. കയ്യോലിൻ എന്ന വെളുത്ത പൊടി തളിക്കുകയാണ് കൊളുന്ത് കരിയലിന് ഏക പ്രതിരോധമാർഗം.
കയ്യോലിൻ പൊടി കൊളുന്ത് ഇലകളിൽ തളിക്കുന്നതോടെ വെയിലിന്റെ കാഠിന്യത്തിൽനിന്ന് ചെടികൾക്ക് രക്ഷനേടാൻ സാധിക്കും. എന്നാൽ വൻകിട തോട്ടങ്ങളിൽ മാത്രമാണ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാ കഴിയൂ. വൻതുക മുടക്കാവുമെന്നതിനാൽ ചെറുകിട കർഷകർക്ക് രോഗബാധയാൽ ചെടികൾ നഷ്ടമാവുന്നത് നോക്കി നിൽക്കാൻ മാത്രമാണ് കഴിയുക.