വലിയ നോമ്പിലെ അഞ്ചാമത്തെ വെള്ളിയാഴ്ച; ഏഴുകുംവയൽ കുരിശുമല ഭക്തി സാന്ദ്രമായി
ഇടുക്കി കിഴക്കൻ കേരളത്തിലെ ഏറ്റവും വലിയ നോമ്പുകാല തീർത്ഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിൽ വലിയ നോമ്പിലെ അഞ്ചാമത്തെ വെള്ളിയാഴ്ചയായ ഇന്ന് കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള നാനാജാതി മതസ്ഥരായ വിശ്വാസികൾ കുരിശിന്റെ വഴിയും ചവിട്ടി കുരിശുമല കയറി പ്രാർത്ഥിച്ചു.ഇന്ന് രാവിലെ 9:45 നു മലയടിവാരത്തുള്ള ടൗൺ കപ്പേളയിൽ നിന്നും ആരംഭിച്ച പീഡാനുഭവ യാത്രയിൽ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. ഇന്നലെ അർദ്ധരാത്രിക്ക് ശേഷം ആരംഭിച്ച വിശ്വാസികളുടെ തിരക്ക് വൈകിയും തുടരുകയാണ്.ഇന്ന് കുരിശുമലയിൽ നടന്ന തിരുകർമ്മങ്ങൾക്ക് തീർത്ഥാടക ദേവാലയ സ്ഥാപകനും മുൻ വികാരിയുമായ ഫാദർ ജോൺ ആനിക്കോട്ടിൽ മുഖ്യകാർമികനായിരുന്നു.വൈകുന്നേരം നടന്ന തിരു കർമ്മങ്ങൾക്ക് ഇടുക്കി രൂപത ആർച്ച് പ്രീസ്റ്റ് ഫാദർ ജെയിംസ് ശൗര്യംകുഴി നേതൃത്വം നൽകി. കുരിശുമലയിൽ എത്തിയ മുഴുവൻ വിശ്വാസികൾക്കും കുരിശുമലയിലെ തിരുസ്വരൂപങ്ങൾ സന്ദർശിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും സൗകര്യങ്ങൾ ഒരുക്കിയിരുന്നു. അടുത്ത വെള്ളിയാഴ്ച ഇടുക്കി രൂപത കാൽനട കുരിശുമല തീർത്ഥാടനം അഭിവന്ദ്യ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നിന്റെ നേതൃത്വത്തിൽ പാണ്ടിപ്പാറയിൽ നിന്നും ആരംഭിക്കും. ഇടുക്കി രൂപതയുടെ വിവിധ മേഖലകളിൽ നിന്ന് വൈദികരുടെ നേതൃത്വത്തിൽ സന്യാസിനികളും അൽമായരും പങ്കെടുക്കുന്ന കാൽനട തീർത്ഥാടനം രാവിലെ 9 മണിയോടുകൂടി എഴുകുംവയൽ ടൗൺ കപ്പേളയിൽ എത്തും. കാൽനടയായി എത്തുന്ന മുഴുവൻ തീർത്ഥാടകർക്കും ഏഴുകുംവയൽ ഇടവക ജനം നേർച്ച ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്യും. തുടർന്ന് അഭിവന്ദ്യ പിതാവിൻറെ നേതൃത്വത്തിൽ കുരിശുമലയിലേക്കുള്ള പീഡാനുഭവ യാത്ര ടൗൺ കപ്പേളയിൽ നിന്നും ആരംഭിക്കും.. തീർത്ഥാടക ദേവാലയത്തിൽ നാല്പതാം വെള്ളിയുടെ തിരുകർമ്മങ്ങൾക്ക് ശേഷം മുഴുവൻ വിശ്വാസികൾക്കും നേർച്ച കഞ്ഞി വിതരണം ചെയ്യുന്നതാണ്. ദുഃഖവെള്ളിയാഴ്ച രാവിലെ 7 മണിക്ക് അഭിവന്ദ്യ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്ന് നേതൃത്വം നൽകുന്ന പീഡാനുഭവ യാത്ര ടൗൺ കപ്പേളയിൽ നിന്നും കുരിശുമലയിലേക്ക് ആരംഭിക്കും. തുടർന്ന് മലമുകളിലെ തീർത്ഥാടക ദേവാലയത്തിൽ ദുഃഖവെള്ളിയുടെ തിരുകർമങ്ങൾ ഉണ്ടായിരിക്കും. ദുഃഖവെള്ളിയാഴ്ച ഹൈറേഞ്ചിന്റെ വിവിധഭാഗങ്ങളിൽ നിന്നും എഴുകുംവയൽ കുരിശുമലയിലേക്ക് കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നതായിരിക്കും. നോമ്പുകാല തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനും കുരിശുമല കയറുന്നതിനും എല്ലാവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നതായി നിത്യസഹായം മാതാ പള്ളി വികാരി ഫാദർ ജോർജ് പാടത്തെകുഴി സഹവികാരി ഫാദർ വിനോദ് കാനാട്ട് ജനറൽ കൺവീനർ ജോണി പുതിയ പറമ്പിൽ എന്നിവർ അറിയിച്ചു.