കട്ടപ്പനയിലെ ഇരട്ട കൊലപാതകം; പ്രതിയുമായി തെളിവെടുപ്പ് രാവിലെ 8 മണിക്ക്, കാഞ്ചിയാറിലെ വീട്ടിൽ കുഴിച്ചുമൂടിയ മൃതദേഹം പുറത്തെടുക്കും
ഇടുക്കി കട്ടപ്പന ഇരട്ട കൊലപാതക കേസിൽ പ്രതി നിധീഷിനെ രാവിലെ 8 മണിക്ക് തെളിവെടുപ്പിനായി കാഞ്ചിയാറിൽ എത്തിക്കും. പ്രതി കുറ്റം സമ്മതിച്ചതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് ഇന്നലെ പറഞ്ഞിരുന്നു. നിധീഷിനൊപ്പം മോഷണ കേസിൽ പ്രതിയായ വിഷ്ണുവിൻ്റെ പിതാവ് വിജയനേയും വിഷ്ണുവിൻ്റെ സഹോദരിയുടെ കുഞ്ഞിനെയുമാണ് കൊലപ്പെടുത്തിയത്.ഇന്നലെ പ്രതി നിധീഷിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്തിരുന്നു. ഇടുക്കി ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപിൻ്റെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. നിധീഷിനൊപ്പം മോഷണക്കേസിൽ പ്രതിയായ വിഷ്ണുവിന്റെ പിതാവ് വിജയനെയും വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശുവിനെയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് കുറ്റസമ്മത മൊഴി. സഹോദരിയുടെ നാലുദിവസം പ്രായമായ നവജാത ശിശുവിനെ 2016ൽ കട്ടപ്പനയിൽ തന്നെ മുമ്പ് താമസിച്ചിരുന്ന വീട്ടിലാണ് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. 9 മാസങ്ങൾക്ക് മുമ്പാണ് വിജയനെ കൊലപ്പെടുത്തിയത്. മൃതദേഹം കക്കാട്ട്കടയിലെ വീട്ടിനുള്ളിൽ കുഴിച്ചിട്ടെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.
നിധീഷിനെ രാവിലെ 8 മണിക്ക് കാഞ്ചിയാർ കക്കാട്ട്കടയിലെ വീട്ടിലെത്തിച്ച് വിശദമായി തെളിവെടുപ്പ് നടത്തും. വീടിനുള്ളിൽ കുഴിച്ചുമൂടിയ മൃതദേഹം പുറത്തെടുക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും. കഴിഞ്ഞ രണ്ടാം തീയതിയാണ് മോഷണക്കേസുമായി ബന്ധപ്പെട്ട് വിഷ്ണു വിജയനെയും നിധീഷ് രാജനെയും പോലീസ് പിടികൂടിയത്. തുടർന്നുള്ള അന്വേഷണമാണ് ഇരട്ട കൊലപാതകം പുറത്ത് കൊണ്ടു വന്നത്.