ഇടുക്കി തടിയംപാട് വാഹനം തട്ടിയതിനെ ചൊല്ലി സംഘർഷം; പോലീസിനു നേരെ കയ്യേറ്റം
തടിയമ്പാട് ടൗണിൽ വാഹനം തട്ടിയതിനെ ചൊല്ലി ഉണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. തർക്കം പരിഹരിക്കാൻ ശ്രമിച്ച പോലീസിനെ ആക്രമിച്ച രണ്ടു പേരെ ഇടുക്കി പോലീസ് അറസ്റ്റു ചെയ്തു. ഇടുക്കി തടിയമ്പാട് സ്വദേശി കുത്തനാപള്ളിയിൽ റെജു കുര്യൻ(47), ഇടുക്കി മുളകുവള്ളി സ്വദേശി തേക്കുംകുന്നേൽ രഞ്ജിത്ത് (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. തടിയമ്പാട് പ്രവർത്തിക്കുന്ന വിദേശ മദ്യശാലയുടെ സമീപം പെരുമ്പാവൂർ സ്വദേശികളുടെ വാഹനം മറ്റൊരു വാഹനത്തിൽ തട്ടി. ഇതേതുടർന്ന് വാഹന ഉടമകൾ തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും നഷ്ടപരിഹാരം നൽകി പ്രശ്നം പരിഹരിക്കുകയും ചെയ്തു.
എന്നാൽ മദ്യലഹരിയിൽ ആയിരുന്ന ചിലർ സംഭവവുമായി ബന്ധപ്പെട്ട് അസഭ്യ വർഷം നടത്തുകയും മറ്റു ചിലർ ഇത് ചോദ്യം ചെയ്യുകയും ചെയ്തു. ഇതോടെ സംഘർഷം ഉണ്ടാവുകയായിരുന്നു. ഈ സമയം ടൗണിൽ ഉണ്ടായിരുന്ന രണ്ടു പോലീസുകാർ പ്രശ്നത്തിൽ ഇടപെട്ടെങ്കിലും സംഘർഷം പരിഹരിക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഇടുക്കി സി ഐ. എസ് സതീഷ് കുമാറിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തിയാണ് സംഘർഷം ശാന്തമാക്കിയത്. സംഭവത്തിൽ ഉൾപ്പെട്ട റിജുവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിനിടെ രഞ്ജിത്ത് പോലീസിനെ തടയുകയും മർദിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഇടുക്കി സി ഐ വ്യക്തമാക്കി. കണ്ടാലറിയാവുന്ന മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.