ദിലീപ് ചിത്രം ‘തങ്കമണി’യിലെ ബലാത്സംഗ ദൃശ്യങ്ങൾ ഒഴിവാക്കണം: ഹൈക്കോടതിയിൽ ഹർജിയുമായി തങ്കമണി സ്വദേശി
ഉടൻ റിലീസ് ചെയ്യാനിരിക്കുന്ന ദീലിപ് ചിത്രം ‘തങ്കമണി’യിൽ ഉൾപ്പെടുത്തിയിട്ടുള്ള ബലാത്സംഗ ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. 1986ൽ ഇടുക്കി ജില്ലയിലെ തങ്കമണിയിൽ നടന്ന സംഭവത്തെ ആസ്പദമാക്കി എന്നവകാശപ്പെടുന്ന ചിത്രമാണ് തങ്കമണി. എന്നാൽ ചിത്രത്തിന്റെ ടീസറിൽ കാണിച്ചിരിക്കുന്നതു പോലെ പൊലീസുകാർ തങ്കമണിയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം ഉണ്ടായിട്ടില്ലെന്ന് തങ്കമണി സ്വദേശിയായ വി.ആർ.ബിജു എന്നയാൾ നൽകിയ ഹർജിയിൽ പറയുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് അടുത്തയാഴ്ച കേസ് പരിഗണിക്കും.പൊലീസിനെ പേടിച്ച് പുരുഷന്മാർ കൃഷിയിടങ്ങളിൽ ഒളിച്ചെന്നും തുടർന്ന് പൊലീസുകാർ സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നും സിനിമയിൽ കാണിക്കുന്നത് ‘വാസ്തവവിരുദ്ധവും സംഭവത്തെ മോശം രീതിയിൽ ചിത്രീകരിക്കുന്നതുമാണ്’ എന്ന് ഹർജിയിൽ പറയുന്നു. ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് പറയുന്ന ഹർജിക്കാരൻ, ഇത്തരമൊരു കുറ്റകൃത്യമുണ്ടായതായി ഔദ്യോഗിക രേഖകളോ തെളിവുകളോ ഇല്ലെന്നും പറയുന്നു.'എലൈറ്റ്’ എന്ന ബസിലെ ജീവനക്കാരും വിദ്യാർഥികളും തമ്മിലുണ്ടായ തർക്കമാണ് വൻ പൊലീസ് നരനായാട്ടിലേക്ക് നയിച്ച തങ്കമണി സംഭവമായി മാറിയത്. ഇത്തരമൊരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യമാണെന്ന് ഹർജിക്കാരൻ പറയുന്നു.
എന്നാൽ അതിനു ശേഷം പുരുഷന്മാർ മുഴുവൻ ഒളിക്കുകയും സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരകളാവുകയും ചെയ്തു എന്നത് സാങ്കൽപികസൃഷ്ടി മാത്രമാണ്. തങ്കമണി സംഭവത്തെ അതിജീവിച്ചവരും ഇത്തരമൊരു കാര്യം ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ സാങ്കൽപ്പികമായി ഉണ്ടാക്കിയ ഇത്തരമൊരു കാര്യം ആ നാട്ടിലുള്ളവർക്ക് അങ്ങേയറ്റം വേദനയുളവാക്കുന്നതും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതുമാണെന്ന് അഡ്വ. ജോമി കെ.ജോസ് മുഖേനെ സമർപ്പിച്ച ഹർജിയിൽ പറയുന്നു.വിദ്യാർഥികളും ബസ് ജീവനക്കാരുമായുള്ള തർക്കത്തെ തുടർന്ന് ജീവനക്കാർ ഒരു വിദ്യാർഥിയെ മർദ്ദിക്കുകയും തുടർന്ന് നാട്ടുകാർ ഇടപെടുകയുമായിരുന്നു. നാട്ടുകാർ പിടിച്ചെടുത്ത ബസ് പൊലീസിനെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ഉടമയായ ‘എലൈറ്റ്’ ദേവസ്സി ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.
ജനവും പൊലീസും ഏറ്റുമുട്ടി. മുന്നറിയിപ്പില്ലാതെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ കോഴിമല അവറാച്ചൻ എന്നയാൾ തല്‍ക്ഷണം മരിച്ചു. ഉടുമ്പയ്ക്കൽ മാത്യു എന്നയാൾക്ക് ഇരുകാലുകഴും നഷ്ടപ്പെട്ടു. അന്നു രാത്രി കൂടുതൽ പേരുമായി തിരിച്ചെത്തിയ പൊലീസ് ഗ്രാമത്തിൽ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്ത്രീകൾ കൂട്ടബലാത്സംഗത്തിന് ഇരയായി എന്നത് ഉൾപ്പെടെയുള്ള അഭ്യൂഹങ്ങൾ അന്നു മുതൽ ഉയര്‍ന്നിരുന്നു എങ്കിലും ഇതിന് ഒരിക്കലും സ്ഥിരീകരണം ലഭിച്ചിട്ടില്ല. മാത്രമല്ല, കെ.കരുണാകരൻ മന്ത്രിസഭയെ പ്രതിരോധത്തിലാക്കാന്‍ കെട്ടിച്ചമച്ചതാണ് എന്ന വാദങ്ങളും ഉയർന്നിരുന്നു.സെൻസർ ബോർഡ് ചെയർമാൻ, സംസ്ഥാന പൊലീസ് മേധാവി, ഇടുക്കി ജില്ലാ പൊലീസ് മേധാവി, ചിത്രത്തിന്റെ സംവിധായകൻ രതീഷ് രഘുനന്ദൻ, നിർമാതാവ് ആർ.ബി.ചൗധരി, നടൻ ദിലീപ് എന്നിവരെ കേസിൽ കക്ഷികളാക്കിയിട്ടുണ്ട്.