മലയോര ഹൈവേ നിർമാണം തടസപ്പെടുത്തുന്നവർക്കെതിരെ സിപിഐ എം സ്വരാജ് ലോക്കൽ കമ്മിറ്റി കാഞ്ചിയാർ പള്ളിക്കവലയിൽ സംഘടിപ്പിച്ച ബഹുജന മാർച്ചിൽ പ്രതിഷേധം ഇരമ്പി. നാട്ടുകാരും തൊഴിലാളികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പ്രതിഷേധത്തിൽ അണിനിരന്നു
മലയോര ഹൈവേ നിർമാണം തടസപ്പെടുത്തുന്നവർക്കെതിരെ സിപിഐ എം സ്വരാജ് ലോക്കൽ കമ്മിറ്റി കാഞ്ചിയാർ പള്ളിക്കവലയിൽ സംഘടിപ്പിച്ച ബഹുജന മാർച്ചിൽ പ്രതിഷേധം ഇരമ്പി. നാട്ടുകാരും തൊഴിലാളികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പ്രതിഷേധത്തിൽ അണിനിരന്നു. ഹൈവേ നിർമാണത്തിനെതിരെ പ്രദേശവാസി ഹൈക്കോടതിയെ സമീപിച്ചതോടെ പാലാക്കട മുതൽ 500 മീറ്റർ ഭാഗത്തെ നിർമാണം മുടങ്ങിയിരിക്കുകയാണ്. 200 മീറ്റർ ടാർ ചെയ്‌തെങ്കിലും വശങ്ങളിൽ ഐറിഷ് ഓടയും സംരക്ഷണ ഭിത്തിയും പൂർത്തിയായിട്ടില്ല. 300 മീറ്റർ ഭാഗത്തെ നിർമാണം പൂർണമായി മുടങ്ങിയിരിക്കുകയാണ്. രണ്ട് കലുങ്കുകൾ ഉൾപ്പെടെ ഈ ഭാഗങ്ങളിൽ നിർമിക്കാനുണ്ട്. വ്യാഴാഴ്ച കാഞ്ചിയാർ പഞ്ചായത്ത് സർവകക്ഷി യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
ജില്ലയുടെ വികസന ചരിത്രത്തിൽ നാഴികക്കല്ലായി മാറുന്ന ഹൈവേയുടെ നിർമാണം തടസപ്പെടുത്തുന്നവർക്കെതിരെ സംഘടിപ്പിച്ച സമരത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ നാട്ടുകാർ ഒന്നടങ്കം അണിനിരന്നു. പള്ളിക്കവലയിൽ നിന്ന് പാലാക്കടയിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്തു. പള്ളിക്കവയിൽ നടന്ന പ്രതിഷേധ യോഗം സിപിഐ എം ഏരിയ കമ്മിറ്റിയംഗം മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു. സ്വരാജ് ലോക്കൽ സെക്രട്ടറി കെ സി ബിജു അധ്യക്ഷനായി. കാഞ്ചിയാർ ലോക്കൽ സെക്രട്ടറി വി വി ജോസ്, കാഞ്ചിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി, ലോക്കൽ കമ്മിറ്റിയംഗം കെ പി സജി തുടങ്ങിയവർ സംസാരിച്ചു.