വർഷങ്ങൾക്കു മുൻപ് സ്വകാര്യ വ്യക്തി കൈയേറിയ അയ്യപ്പൻകോവിൽ മാട്ടുക്കട്ട ഗവ. എൽ.പി. സ്കൂളിന്റെ സ്ഥലം തിരിച്ചു പിടിക്കാൻ ഗ്രാമപഞ്ചായത്ത് നിയമ നടപടി തുടങ്ങി
വർഷങ്ങൾക്കു മുൻപ് സ്വകാര്യ വ്യക്തി കൈയേറിയ അയ്യപ്പൻകോവിൽ മാട്ടുക്കട്ട ഗവ. എൽ.പി. സ്കൂളിന്റെ സ്ഥലം തിരിച്ചു പിടിക്കാൻ ഗ്രാമപഞ്ചായത്ത് നിയമ നടപടി തുടങ്ങി. അയ്യപ്പൻ കോവിൽ വില്ലേജ് ഓഫിസ് പ്രവർത്തിച്ചിരുന്ന 47 സെന്റ് ഉൾപ്പടെ 84 സെന്റ് റവന്യൂ ഭൂമി സ്കൂളിന് കളിക്കളം നിർമ്മിക്കാൻ 1993 ൽ ദേവികുളം ആർ ഡി ഒ ആണ് വിട്ടു നൽകി ഉത്തരവായത്.
1995 വരെ ഇവിടെ പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫിസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെങ്കിലും കുട്ടികൾക്ക് കളിസ്ഥലം നിർമിക്കാൻ നടപടി ഉണ്ടായില്ല. അതിനിടെ ഇതിനോടു ചേർന്നു താമസിക്കുന്ന സ്വകാര്യ വ്യക്തി ഭൂമി കൈവശപ്പെടുത്തുകയും തുടർന്ന് ഭാര്യയുടെ പേരിലേക്ക് മാറ്റി രേഖയുണ്ടാക്കുകയും ചെയ്തു. പഞ്ചായത്തും, സ്കൂൾ അധികൃതരും ഭൂമിയുടെ കാര്യത്തിൽ വേണ്ടത്ര ശുഷ്കാന്തി കാണിച്ചില്ല. പിന്നിട്
പി.ടി.എ കമ്മറ്റിയിൽ പ്രശ്നം ഉയർന്നു വരികയും 2012 ലും 2023 ലും പരാതി നൽകുകയും ചെയ്തു. എന്നാൽ ഭൂമിയുടെ യഥാർത്ഥ അവകാശി ആരാണെന്നു വ്യക്തമല്ലന്നു പറഞ്ഞ് റവന്യൂ വകുപ്പ് പരാതിയിൽ എതിർ നിലപാടു സ്വീകരിച്ചു. സ്ഥലം
കൈയേറിയ സ്വകാര്യ വ്യക്തി മുൻപ് റവന്യൂ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. ഇതാണ് റവന്യൂ വകുപ്പ് പ്രശ്നത്തെ അവഗണിക്കാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു..
ആർ.ഡി.ഒ.യുടെ ഉത്തരവിൻ്റെ പകർപ്പ് ഇപ്പോഴും സ്കൂൾ രേഖയിലുണ്ട്. ഇക്കാര്യം ബോധ്യപെട്ടതോടെ നിലവിലെ പഞ്ചായത്തു ഭരണ സമിതി പ്രശ്നം ചർച്ച ചെയ്യുകയും ഭൂമി വീണ്ടെടുക്കുന്നതിന് ആവശ്യമായ നടപടി ആവശ്യപ്പെട്ട് പ്രമേയം പാസാക്കുകയും ചെയ്തു. സ്കൂളിന് അനുവദിച്ച ഭൂമി എങ്ങനെ മറ്റൊരാളുടെ പേരിലായെന്നും ആരാണ് സഹായിച്ചതെന്നും തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തി ഇവർക്കെതിരെ നിയമ നടപടി ഉണ്ടാകണമെന്നും പഞ്ചായത്തു കമ്മറ്റി ആവശ്യപ്പെട്ടു.