തൊഴിലാളി ലയങ്ങൾ നവീകരണത്തിനൊരുങ്ങുന്നു; തകർച്ചയിലായ ലയങ്ങളുടെ നവീകരണത്തിന് ജില്ല നിർമ്മിതി കേന്ദ്രം പുതിയ എസ്റ്റിമേറ്റ് നൽകി
ഓരോ തൊഴിലാളി ലയങ്ങളിലും അഞ്ചും , ആറും കുടുംബങ്ങൾ താമസിച്ച് വരുന്നത് . ഇതിൽ മിക്ക ലയങ്ങളുടെയും പല മുറികളും നിലം പൊത്തി. ഇത് നവീകരിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് മനസിലാക്കി രണ്ടു കുടുബത്തിന് താമസിക്കാൻ കഴിയുന്ന ഫ്ലാറ്റ് നിർമിക്കാനാണ് പുതിയ തീരുമാനം. ഇതനുസരിച്ചുള്ള എസ്റ്റിമേറ്റാണ് നിർമ്മിതി കേന്ദ്രം തയ്യാറാക്കി നൽകിയത്. എസ്റ്റിമേറ്റോടു കൂടിയ റിപ്പോർട്ട് ഭരണാനുമതിക്കായി രണ്ടാഴ്ചക്കുള്ളിൽ സർക്കാരിന് നൽകും. ഇതു സംബന്ധിച്ച് വിവിധ വകുപ്പുകളുടെ യോഗം ചേരുമെന്ന് ചീഫ് പ്ലാന്റേഷൻ ഇൻസ്പെക്ടറുടെ ഓഫീസ് അറിയിച്ചു. പൂട്ടിക്കിടക്കുന്ന എസ്റ്റേറ്റുകളിലെ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുടെ ദുരിതം മാധ്യമങ്ങൾ പല തവണ റിപ്പോർട്ട് ചെയ്തിരുന്നു.
അതിനിടെയാണ് 2018-ൽ പെട്ടിമുടി ദുരന്തവും 2021-ൽ കോഴിക്കാനത്ത് ലയം തകർന്നു തൊഴിലാളി സ്ത്രീ മരിക്കുകയും ചെയ്തത്. ഇതോടെ ലയങ്ങൾ നവീകരിക്കണം എന്ന ആവശ്യം ശക്തമായി. തുടർന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസ്വാമി വിഷയത്തിൽ ഇടപെടുകയും, കമ്മീഷൻ ഇടപെടലിൽ 2022 - 23 , 2023 - 24, ലെ വാർഷിക ബജറ്റുകളിൽ 20 കോടി രൂപ സർക്കാർ പ്രഖ്യാപിക്കുകയും ചെയ്തു .. എന്നാൽ തൊഴിൽ - ധന വകുപ്പുകളുടെ മെല്ലെപ്പോക്ക് കാരണം ലയങ്ങളുടെ നവീകരണ ചുമതല ഒരു വർഷം മുൻപാണ് കളക്ടർ അധ്യക്ഷയായ ജില്ലാ നിർമിതി കേന്ദ്രത്തിന് നൽകിയത്. ആറു മാസം മുൻപ് ജില്ലാ നിർമിതി കേന്ദ്രം എസ്റ്റിമേറ്റ് തയ്യാറാക്കിയെങ്കിലും സാങ്കേതിക പിഴവുകളിൽ വിശദീകരണം തേടി ധനവകുപ്പ് ഫയൽ തിരിച്ചയച്ചതോടെയാണ് പുതിയ എസ്റ്റിമേറ്റിനുളള നടപടിയായത്.