മലയോര ഹൈവേ നിർമ്മാണത്തിന് സ്വകാര്യ വ്യക്തി തടസ്സം നിൽക്കുന്നു; കാഞ്ചിയാർ പാലക്കടയിൽ 50 മീറ്റർ ഭാഗത്തെ നിർമ്മാണ പ്രവർത്തികൾ ഉപേക്ഷിക്കുന്നു
വിനോദ സഞ്ചാര മേഖലകളെ കോർത്തിണക്കിയാണ് ഇടുക്കിയുടെ സ്വപ്ന പദ്ധതിയായ മലയോര ഹൈവയുടെ നിർമ്മാണം നടത്തുന്നത്. ആദ്യ ഘട്ടം കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു. നിലവിൽ ചപ്പാത്ത് മുതൽ കട്ടപ്പന വരെയാണ് മലയാര ഹൈവെ നിർമ്മാണം നടക്കുന്നത്. റോഡരുകിൽ താമസിക്കുന്ന 10 സെന്റ് മുതൽ സ്ഥലമുള്ള ഭൂ ഉടമകൾ റോഡിനായി ഭൂമി വിട്ട് നൽകി സഹകരിക്കുമ്പോഴാണ് കാഞ്ചിയാറിലെ ഒരു സ്വകാര്യ വ്യക്തി ഭൂമി വിട്ടു നൽകാതെ റോഡ് നിർമ്മാണം തടസപ്പെടുത്തി എക്സിക്യൂട്ടീവ് എഞ്ചിനിയർ അടക്കം 5 പേർക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. കിഫ്ബിയുടെ നിയപ്രകാരം റോഡിന് ആവശ്യമുള്ള ഭൂമി അതാത് പഞ്ചായത്തുകൾ സമ്മതപത്രം വാങ്ങി നൽകണമെന്നാണ് വ്യവസ്ഥ . എന്നാൽ പഞ്ചായത്തും ഇക്കാര്യത്തിൽ വേണ്ടത്ര ജാഗത പുലർത്തിയിട്ടില്ല. നിലവിൽ കേസ് നിൽക്കുന്നതിനാൽ ഈ ഭാഗത്തെ നിർമ്മാണ പ്രവർത്തനം ഉപേക്ഷിക്കാനൊരുങ്ങുകയാണ് മലയോര ഹൈവേ കരാറുകാർ .
പാലക്കട ഭാഗത്ത് ഒരു ഇടുങ്ങിയ പാലവും മറ്റൊരു പാലവും ഉൾപ്പെടെ 50 മീറ്ററോളം ഭാഗം നിർമ്മാണം നടക്കാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്.നാടിന്റെ സ്വപ്ന പദ്ധതിക്ക് തുരങ്കം വെക്കുന്നവരുടെ പട്ടയം റദ്ദ് ചെയ്തു റോഡ് നിർമ്മാണം തുടരണമെന്നും വിഷയത്തിൽ കളക്ടറുടെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.