ആറു ദിവസത്തില്‍ ഒന്നര ലക്ഷത്തിലധികം പേര്‍; ഡിസംബറിന്‍റെ കുളിര് തേടി ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

ഇടുക്കി: ക്രിസ്മസ് - ന്യൂ ഇയര്‍ അവധി ദിനങ്ങള്‍ ആഘോഷമാക്കാൻ ഇടുക്കിയിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു.കഴിഞ്ഞ ആറു ദിവസം കൊണ്ട് ഒന്നര ലക്ഷത്തിലധികം പേരാണ് ഇടുക്കിയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയത്. വാഗമണ്‍, മൂന്നാര്‍ എന്നിവിടങ്ങളിലേക്കാണ് ഇത്തവണ സഞ്ചാരികള്‍ കൂടുതലെത്തുന്നത്.
ക്രിസ്മസ് പുതുവത്സര സമയത്തെ കുളിര് തേടിയാണ് ഇടുക്കിയിലേക്ക് സഞ്ചാരികള്‍ ഒഴുകിയെത്തുന്നത്. ദിവസേന പതിനായിരത്തിലധികം പേരാണ് വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നത്. വാഗമണ്‍, തേക്കടി, മൂന്നാര്‍, ഇടുക്കി, രാമക്കല്‍മേട് എന്നിവിടങ്ങളിലെല്ലാം സഞ്ചാരികളുടെ തിരക്കാണ്. ഡിടിപിസിയുടെ കീഴിലുള്ള ഒൻപത് കേന്ദ്രങ്ങളില്‍ മാത്രം ആറു ദിവസം കൊണ്ടെത്തിയത് ഒന്നേകാല്‍ ലക്ഷത്തിലധികം പേരാണ്. തേക്കടിയിലിത് പതിനായിരം കടന്നു.
ഇരവികുളത്ത് പന്ത്രണ്ടായിരത്തിലധികം. മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, പാഞ്ചാലിമേട്, രാമക്കല്‍മേട്, ശ്രീനാരായണപുരം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും വൻ തിരക്കാണ് ഇത്തവണ അനുഭവപ്പെടുന്നത്.
വാഗമണ്ണിലെ പൈൻ കാടും മൊട്ടക്കുന്നുമൊക്കെ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞു. പ്രകൃതി സൗന്ദര്യത്തിനൊപ്പം ഇവിടുത്തെ സാഹസിക വിനോദ ഉപാധികളും സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്. അഞ്ചു ദിവസം കൊണ്ട് 69,000 പേരാണ് വാഗമണ്‍ കണ്ട് മടങ്ങിയത്. ഗ്ലാസ് പാലം കാണാനും സഞ്ചാരികളുടെ ഒഴുക്കാണ്. പുതുവത്സരം ആഘോഷിക്കാൻ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമുള്ള മുറികളൊക്കെ ജനുവരി ആദ്യ വാരം വരെ ആളുകള്‍ ബുക്ക് ചെയ്തു കഴിഞ്ഞു.
പുതുവത്സരം ആഘോഷിക്കാൻ വാഗമണിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇത്തവണ പുഷ്പ മേളയും ആസ്വദിക്കാം. കേരളാ വനം വികസന കോര്‍പ്പറേഷനാണ് വാഗമണ്‍ ഹില്‍സ് ഗാഡൻ പരിസ്ഥിതി സൗഹൃദ പുഷ്പ മേള സംഘടിപ്പിച്ചിരിക്കുന്നത്.
സാധാരണ കാണുന്നതില്‍ നിന്ന് വ്യത്യസ്തമാണ് വാഗമണിലെ ഈ പുഷ്പമേള. കെഎഫ്ഡിസിയുടെ കൈവശമുള്ള സ്ഥലത്തെ പ്രകൃതി സൗന്ദര്യം അതേപടി നിലനിര്‍ത്തിയാണ് പൂച്ചെടികള്‍ ക്രമീകരിച്ചിരിക്കുന്നത്. നൂറുകണക്കിന് ഇനങ്ങളിലുള്ള ചെടികള്‍ ഇതിലുണ്ട്. വിവിധ തരത്തലുള്ള കള്ളിമുള്‍ച്ചെടികള്‍, വള്ളിച്ചെടികള്‍, ഓര്‍ക്കിഡ്, ആന്തൂറിയം, ജലസസ്യങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടെ ചെണ്ടുമല്ലിയും റോസും വിരിഞ്ഞു നില്‍ക്കുന്ന പാടവും.
ജനുവരി 7 വരെ രാവിലെ എട്ടു മുതല്‍ വൈകിട്ട് എട്ടര വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. പുഷ്പമേള വിജയിച്ചാല്‍ വേനലവധിക്കാലത്ത് കൂടുതല്‍ പരിപാടികള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണ് കെഎഫ്ഡിസി.