പീരുമേട്ടിൽ അടഞ്ഞുകിടക്കുന്ന തേയില തോട്ടങ്ങളിലെ തൊഴിലാളികൾക്ക് 2,000 രൂപ വീതം ഉത്സവ ബത്ത നൽകാൻ സർക്കാർ ഉത്തരവ്
പീരുമേട്ടിൽ അടഞ്ഞുകിടക്കുന്ന തേയില തോട്ടങ്ങളിലെ തൊഴിലാളികൾക്ക് 2,000 രൂപ വീതം ഉത്സവ ബത്ത നൽകാൻ സർക്കാർ ഉത്തരവ്. ഇത്തവണ ഓണക്കാലത്ത് ഉത്സവബത്ത നൽകാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.ഇതേത്തുടർന്നാണ് സർക്കാർ, ക്രിസ്തുമസിന് പണം അനുവദിച്ചത്.
പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളിലെ അടക്കമുള്ള തൊഴിലാളികൾക്ക് ഓണത്തിന് ഉത്സവ ബത്ത നൽകാൻ 2,50,00,000 രൂപ സർക്കാർ നീക്കി വച്ചിരുന്നു. കഴിഞ്ഞ ഓണത്തിനു മുൻപ് ഉത്സവബത്ത നൽകുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും ഉത്തരവായിരുന്നില്ല. പൂട്ടിക്കിടക്കുന്ന തേയില തോട്ടങ്ങളിലെ 2,268 തൊഴിലാളികൾക്ക് പ്രയോജനം ചെയ്യുന്നതാണ് സർക്കാർ ഉത്തരവ്. ഓരോ തൊഴിലാളിക്കും 2,000 രൂപ വീതം ഉത്സവ ബത്ത കിട്ടുമെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ പറഞ്ഞു.
പീരുമേട് താലൂക്കിലെ പീരുമേട് ടീ കമ്പനിയുടെ ചീന്തലാർ, ലോൺട്രി എസ്റ്റേറ്റ്,എം.എം.ജെ. പ്ലാന്റേഷന്റെ കോട്ടമല, ബോണാമി എസ്റ്റേറ്റ്,തിരുവനന്തപുരം ജില്ലയിലെ ബോണക്കാട് എസ്റ്റേറ്റ് എന്നിവയാണ് വർഷങ്ങളായി പൂട്ടിക്കിടക്കുന്നത്. 2001 മുതൽ എല്ലാവർഷവും കിട്ടിയിരുന്ന ഓണം ഉത്സവ ബത്തക്ക് ഈ വർഷമാണ് മുടക്കം സംഭവിച്ചത്. ഓണം ഉത്സവ ബത്ത ക്രിസ്തുമസിനെങ്കിലും അനുവദിച്ചല്ലോ എന്ന ആശ്വാസത്തിലാണ് തൊഴിലാളികൾ .