ശാന്തൻപാറ ചൂണ്ടലിൽ വീട്ടമ്മയെ ഇടിച്ചിട്ടശേഷം നിർത്താതെ പോയ വാഹനം കണ്ടെത്തി. വാഹനം കണ്ടെത്തിയത് നാട്ടുകാരുടെ സഹായത്തോടെ

കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ ചൂണ്ടലിന് സമീപം വീട്ടമ്മയെ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനം നാട്ടുകാരുടെ സഹായത്തോടെ ചിത്തിര പുരത്തുനിന്ന് പോലീസ് കണ്ടെത്തി. വാഹനം ഓടിച്ചിരുന്ന ബംഗളൂരു സ്വദേശി ബിബ്ലവ് ബാനർജി (55) യെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. ശനിയാഴ്ച വൈകുന്നേരം നാലിനാണ് തോണ്ടിമലയിലെ ഏലത്തോട്ടത്തിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ചൂണ്ടൽ സ്വദേശിനി വിജയയെ പ്രതി ഓടിച്ചിരുന്ന ആഡംബര വാഹനം ഇടിച്ചുവീഴ്ത്തിയത്. ഗുരുതരമായി പരിക്കേറ്റ വിജയ തൽക്ഷണം മരിച്ചു. സംഭവത്തിനുശേഷം സിസിടിവി ക്യാമറകളിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് വാഹനം തിരിച്ചറിഞ്ഞിരുന്നു.
ഈ വാഹനത്തിന്റെ ചിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് വാട്സ്ആപ് ഗ്രൂപ്പുകളിൽ നൽകി. ഇന്ന് രാവിലെ ചിത്തരപുരത്തെ സ്വകാര്യ റിസോർട്ട് സമീപം നാട്ടുകാരിൽ ചിലർ ഈ വാഹനം തിരിച്ചറിഞ്ഞ് തടഞ്ഞു വെച്ച ശേഷം പോലീസിനെ വിവരം അറിയിച്ചു. ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു. വാഹനം ഓടിച്ചിരുന്ന ബിബ്ലവ് ബാനർജിയെ അറസ്റ്റ് ചെയ്തു. അപകടത്തെ തുടർന്ന് വാഹനത്തിന്റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബിബ്ലവ് ഉൾപ്പെടെ അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ബംഗ്ലൂരുവിൽ നിന്ന് മൂന്നാർ സന്ദർശിക്കാൻ എത്തിയതായിരുന്നു സംഘം എന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി. വിജയയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.