വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ രാജകുമാരിയിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് രാജകുമാരി പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചത്. മാലിന്യ സംസ്‌കരണം വ്യാപാരികളുടെ തലയിൽ കെട്ടി വയ്ക്കാനും വൻതുക പിഴ ചുമത്താനുമുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചത്.
രാജകുമാരി മേഖലയിലെ അഞ്ച് യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തിയത്. പ്രതിഷേധ ധർണ്ണ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി ബ്ലോക്ക് പ്രസിഡന്റ് റോയി വർഗീസ് ഉത്‌ഘാടനം ചെയ്‌തു.
മാലിന്യ സംസ്‌കരണത്തിൽ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതികളോട് പൂർണമായും സഹകരിച്ചു പ്രവർത്തിച്ചു വരുന്ന വ്യാപാരികൾക്ക് മേൽ കൂടുതൽ കടുത്ത നടപടികൾ അടിച്ചേൽപ്പിച്ചു ദ്രോഹിക്കുന്ന സംസ്ഥാന സർക്കാരിന്റെ നയങ്ങൾക്ക് എതിരെ ശക്‌തമായ സമരവുമായി മുന്നോട്ട് പോകുവാനാണ് വ്യാപാരികളുടെ തീരുമാനം. ടൗണിൽ എത്തുന്ന പൊതുജങ്ങൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ വ്യാപാരികൾ ഏറ്റെടുത്ത് സംസ്‌ക്കരിക്കണം ,ചെറുകിട വ്യാപാര സ്ഥാപങ്ങളിൽ പോലും പൊതു ശൗചാലയം നിർമ്മിക്കണം ,ടൗണിൽ എത്തുന്ന പൊതുജങ്ങൾക്ക് ജൈവം,അജൈവം,അപകടകരം തുടങ്ങിയ രീതിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് എല്ലാ വ്യാപാരികളും വേസ്റ്റ് ബിന്നുകൾ ക്രമീകരിക്കണം, ഈ മാലിന്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് വ്യാപാരികൾ തന്നെ സംസ്‌കരിക്കണം തുടങ്ങി വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികൾക്ക് എതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനു മുന്നോടിയായിട്ടാണ് ഇടുക്കി ജില്ലയിൽ പ്രതിഷേധങ്ങൾക്കു തുടക്കം കുറിച്ചിരിക്കുന്നത് .
സമരത്തിൽ രാജകുമാരി യുണിറ്റ് സെക്രട്ടറി സോജൻ വർഗ്ഗിസ്,ബ്ലോക്ക് സെക്രട്ടറി പി ജെ ജോൺസൺ,സി സി മാത്യു,ഒ എ ജോയി,പി കെ പീതാംബരൻ തുടങ്ങിയവർ പങ്കെടുത്തു