കട്ടപ്പന നഗരസഭയുടെ മുന്നിൽ വ്യാപാരികളുടെ പ്രതിഷേധം; മാലിന്യ സംസ്കരണവുമായി ബന്ധപെട്ടുള്ള സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ചാണ് ധർണ
കട്ടപ്പന മർച്ചൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ രാവിലെ 11 മണി മുതൽ 1 മണി വരെ കട്ടപ്പനയിൽ കടകളടച്ചിട്ടുകൊണ്ട് സെൻട്രൽ ജംഗ്ഷനിൽ നിന്നും പ്രതിഷേധ റാലിയും തുടർന്ന് കട്ടപ്പന നഗരസഭാ കാര്യാലയത്തിനു മുമ്പിൽ പ്രതിഷേധ ധർണ്ണാ സമരവും നടത്തി.
കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് അഡ്വ. എം.കെ. തോമസ് അദ്ധ്യക്ഷത വഹിച്ച ധർണ്ണ ജില്ലാ വൈസ് പ്രസിഡൻ്റ് സിബി കൊല്ലംകുടി ഉൽഘാടനം ചെയ്തു.മുഴുവൻ വ്യാപാരികളും സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും എല്ലാ കട കളിലും ജൈവം, അജൈവം, ആപൽക്കരം എന്നിങ്ങനെ മുനിസിപ്പാലിറ്റി / പഞ്ചാ യത്ത് നിർദ്ദേശിക്കുന്ന നിറത്തിലും വലിപ്പത്തിലുമുള്ള മൂന്ന് വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ച് അതിൽ പൊതുജനങ്ങൾ കൂടി നിക്ഷേപിക്കുന്ന മാലിന്യങ്ങൾ തരംതിരിച്ച് മുനിസിപ്പൽ അധികൃതർ നിശ്ചയിക്കുന്ന ഭീമമായ ഫീസ് നൽകി നിർമ്മാർജനം ചെയ്യ ണമെന്നും മാലിന്യ സംസ്കരണം സംബന്ധിച്ച് വളരെയധികം നിബന്ധനകൾ പാലിച്ചു കൊള്ളാമെന്ന് ഓരോ വ്യാപാരിയും സമ്മതപത്രം നൽകണമെന്നും 09/12/2023 ൽ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇതിൽ വീഴ്‌ച വരുത്തിയാൽ വൻതുക പിഴ ഈടാക്കാനുള്ള നിർദ്ദേശവും ഈ ഉത്തരവിലുണ്ട്.
ടൗണുകളിലെയും പൊതുനിരത്തുകളിലെയും മാലിന്യ പ്രശ്നങ്ങൾ മുഴുവൻ വ്യാപാരികളുടെ ചുമലിൽ അടിച്ചേൽപ്പിക്കുന്ന അന്യായമായ ഈ ഉത്തരവിനെതിരെ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനമൊട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെമ്പാടും പ്രതിഷേധ സമരം നടത്തിയത്.
അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി.ഹസ്സൻ, യൂത്ത് വിംഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സിജോമോൻ ജോസ്, ജില്ലാ സെക്രട്ടറി പി.കെ.മാണി, വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി റോസമ്മ മൈക്കിൾ തുടങ്ങിയ നേതാക്കൾ സംസാരിച്ചു..