ഉപ്പുതറ പശുപ്പാറക്കവല - ഏഴാം നമ്പർ - വാഗമൺ ലിങ്ക് റോഡിന്റെ നിർമാണം ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകുന്നില്ല
ഉപ്പുതറ പശുപ്പാറക്കവല - ഏഴാം നമ്പർ - വാഗമൺ ലിങ്ക് റോഡിന്റെ നിർമാണം ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകുന്നില്ല. മൂന്നു മാസം മുൻപ് സാങ്കേതിക അനുമതി കിട്ടിയ ശേഷം രണ്ടു തവണ ടെൻഡർ ക്ഷണിച്ചെങ്കിലും നിർമാണം ഏറ്റെടുക്കാൻ കരാറുകാർ തയ്യാറായില്ല.മുൻപ് പൂർത്തിയാക്കിയ പണികളുടെ ബില്ല് ട്രഷറിയിൽ നിന്നും ഒരു വർഷം കഴിഞ്ഞിട്ടും മാറി കിട്ടാത്തതാണ് കരാറുകാരുടെ നിസ്സഹകരണത്തിനു കാരണം.ട്രഷറി നിയന്ത്രണം മൂലം അടുത്ത കാലത്തെങ്ങും ബില്ല് മാറിക്കിട്ടുമോ എന്ന സംശയവും കരാറുകാർക്കുണ്ട്. കോടിക്കണക്കിന്
രൂപയാണ് ഓരോ കരാറുകാർക്കും കിട്ടാനുള്ളത്. മിക്ക കരാറുകാരും കടക്കെണിയിലാണ്. ട്രഷറി നിയന്ത്രണം നിലനിൽക്കുന്നതിനാൽ നിർമാണം ഏറ്റെടുക്കാൻ ഒരു കാരണവശാലും കരാറുകാർ തയ്യാറാകില്ലന്ന് അധികൃതർക്കുമറിയാം. എന്നാൽ മൂന്നാമതും ടെൻഡർ ക്ഷണിക്കാനാണ് അധികൃതരുടെ തീരുമാനം. 2019 - 20 ൽ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി മുൻ എം എൽ .എ .ഇ .എസ് . ബിജിമോളാണ് മൂന്നു കോടി രൂപ അനുവദിപ്പിച്ചത്.
ആറുമീറ്റർ വീതിയിൽ റോഡു നിർമിക്കാനായിരുന്നു ആദ്യത്തെ എസ്റ്റിമേറ്റ്. എന്നാൽ റീബിൽഡ് കേരളയിലുള്ള റോഡുകൾക്ക് എട്ടു മീറ്റർ വീതി നിർബന്ധമാക്കി സർക്കാർ ഉത്തരവുണ്ടായി. തുടർന്ന് രണ്ടു തവണ എസ്റ്റിമേറ്റും മണ്ണു പരിശോധനയും ആവർത്തിച്ച് തയ്യാറാക്കേണ്ടി വന്നു.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കാരണം സാങ്കേതിക അനുമതി കിട്ടുന്നതിന് തടസം നേരിട്ടു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ നിരന്തര ഇടപെടലിനെ തുടർന്ന് മൂന്നു മാസം മുൻപ് തടസം നീക്കി സാങ്കേതിക അനുമതി നേടി. അപ്പോഴാണ് കരാർ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകാതെ വന്നിരിക്കുന്നത്. തോട്ടം - കാർഷിക മേഖലയിലെ നൂറു കണക്കിനാളുകളുടെ ആശ്രയമായിരുന്ന റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ്. ഇതു വഴിയുണ്ടായിരുന്ന ബസുകൾ എല്ലാം വർഷങ്ങൾക്കു മുൻപേ സർവീസ് നിർത്തി. ഉപ്പുതറ - ഏലപ്പാറ റൂട്ടിലെ കാറ്റാടിക്കവലയിൽ നിന്നും ഉപ്പുതറ - വാഗമൺ റൂട്ടിലെ ഏഴാം നമ്പർ റോഡുമായി ബന്ധിപ്പിക്കുന്ന ആറര കിലോമീറ്റർ ദൂരമാണുള്ളതാണ് റോഡ്. അതിനിടെ പശുപ്പാറ ടൗൺ വരെയുള്ള നിർമാണത്തിനേ അനുവദിച്ച ഫണ്ട് തികയുകയുള്ളു. റോഡ് പൂർണമാകണമെങ്കിൽ നാലു കിലോ മീറ്റർ കൂടി നിർമാണം നടക്കണം. പശുപ്പാറ എസ്റ്റേറ്റുകാർ നാലേക്കറോളം ഭൂമി വിട്ടു നൽകിയിട്ടുണ്ട്. എന്നാൽ ട്രഷറി നിയന്ത്രണത്തിന്റെ പേരിൽ നിർമാണം കരാറുകാർ ഏറ്റെടുക്കാത്തതും , കൂടുതൽ ഫണ്ട് എവിടെ നിന്നു കണ്ടെത്തുമെന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇനെങ്ങനെ പരിഹരിക്കുമെന്നറിയാതെ വിഷമിക്കുകയാണ് അധികൃതർ. അതിനിടെ റോഡു പണി ഉടൻ തുടങ്ങിയില്ലങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്ന് പൗരസമിതി ഭാരവാഹികൾ അറിയിച്ചു.