തമിഴ്നാട്ടിൽ നിന്നും അയ്യപ്പ ഭക്തരുമായി എത്തിയ വാഹനം കുമളിയിൽ മോട്ടോർ വാഹന വകുപ്പ് പിടികൂടി;വാഹനത്തിൻ്റെ നമ്പരും രേഖകളും വ്യാജം
ചെന്നൈ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഫോഴ്സ് ട്രാവലർ മറ്റൊരു വാഹനത്തിന്റെ രേഖകളും നമ്പരും ഒട്ടിച്ചാണ് കേരളത്തിലേക്ക് എത്തിച്ചത്.മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയില്ലാത്ത കമ്പംമെട്ട് ചെക്ക് പോസ്റ്റ് വഴി ഇത്തരത്തിൽ നിരവധി വ്യാജ വാഹനങ്ങൾ കടന്നു പോകുന്നുണ്ടെന്നാണ് സൂചന.കർണ്ണാടകയിൽ നിന്നും ട്രയിൻ മാർഗ്ഗം ചെന്നൈയിലെത്തിയ അയ്യപ്പ ഭക്തർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് വാഹനം വാടകക്ക് എടുത്തത്.
കുമളിയിൽ മോട്ടോർ വാഹന വകുപ്പ് ചെക്ക് പോസ്റ്റിലെത്തിയ വാഹനത്തിന്റെ ഡ്രൈവറുടെ ഇടപെടലിൽ അസ്വാഭാവികത തോന്നിയതോടെ ഉദ്യാഗസ്ഥർ വാഹനത്തിന്റെ രേഖകൾ പരിശോധിക്കുകയായിരുന്നു.തമിഴ്നാട്ടിൽ ഓടുന്ന മറ്റൊരു വാഹനത്തി ശേഖകളും നമ്പരും പതിപ്പിച്ചാണ് വാഹനം എത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തി.ചെന്നൈ സ്വദേശിയായ ആൽവിൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. വാഹനത്തിലുണ്ടായിരുന്ന രേഖകൾ ഇയാളുടെ തന്നെ മറ്റൊരു വാഹനത്തിന്റെതുമാണ്. ശബരിമല സീസൺ മുൻനിറുത്തി ഇത്തരത്തിൽ നിരവധി വാഹനങ്ങൾ കേരളത്തിലേക്ക് എത്തുന്നുണ്ടെന്നാണ് വിവരം. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയില്ലാത്ത കമ്പംമെട്ട് ചെക്ക് പോസ്റ്റിലൂടെയാണ് ശബരിമലയിലേക്ക് എത്തുന്ന വാഹനങ്ങൾ കടന്നു പോകുന്നത്.ഈ ചെക്ക് പോസ്റ്റിലൂടെ ഇത്തരത്തിലുള്ള നിരവധി വ്യാജ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്.അയ്യപ്പന്മാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള പരിശോധനകൾ വേണ്ട എന്ന നിർദ്ദേശം മുതലെടുത്താണ് ഇത്തരക്കാർ കേരളത്തിലേക്ക് വാഹനങ്ങൾ എത്തുന്നത്.മതിയായ പെർമിറ്റ് എടുക്കാതെ കടന്നു വരുന്ന വാഹനങ്ങളും ഏറെയാണ്.