നിർമ്മാണം പൂർത്തിയായ ഇടുക്കി ചിന്നാർ മിനി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചിന്നാർ അണക്കെട്ടും പരിസരവും മോടി പിടിപ്പിച്ച് വിനോദസഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ
ഇടുക്കി വാത്തിക്കുടി - കൊന്നത്തടി പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന ചിന്നാർ പുഴയിൽ മങ്കു വയ്ക്ക് സമീപമാണ് ചിന്നാർ അണക്കെട്ട് പൂർത്തിയായത്. 26 മെഗാവാട്ട് ഉൽപാദനശേഷിയുള്ള വൈദ്യുതി നിലയം സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 150 മീറ്റർ നീളവും 15 മീറ്റർ ഉയരവുമുള്ള ജലസംഭരണി നിർമ്മിച്ചു കഴിഞ്ഞു. 95 കോടി രൂപ ചെലവ് പ്രതീക്ഷിച്ച പദ്ധതിയുടെ അണക്കെട്ട് പൂർത്തിയായപ്പോൾ 89 കോടി രൂപ മാത്രമാണ് ചെലവായത്. 3.2 കിലോമീറ്റർ ദൂരത്തിൽ ടണൽ നിർമിച്ച് പവർഹൗസുമായി ബന്ധപ്പെട്ടുള്ള അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങളും നടന്നുവരികയാണ് . ഡാം പൂർത്തിയായതോടെ നിരവധി പേരാണ് ഇവിടെ സന്ദർശകരായി എത്തുന്നത്.
ഡാമിൻറെ ഇരു കരകളും ഉൾപ്പെടുന്ന പ്രദേശം കെട്ടി സംരക്ഷിക്കുകയും പൂന്തോട്ടം വച്ച് പിടിപ്പിച്ച് വിശ്രമ സങ്കേതവും ഡാമിൽ പെഡൽ ബോട്ട് സംവിധാനവുമൊക്കെ ഒരുക്കിയിലാൽ നിരവധി പേരെ ഇവിടേക്ക് ആകർഷിക്കാനാവും. പൊതുവേ അവികസിത മേഖലയായ കൊന്നത്തടി, മങ്കുവ പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് ചിന്നാർ ഡാമും പരിസരവും പ്രയോജനപ്പെടുത്തുവാൻ സർക്കാരിന്റെ ഇടപെടൽ ഉണ്ടാവണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.