ഫോട്ടോ ജേർണലിസ്റ്റിനെതിരായ മർദ്ദനം; മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു
നെടുങ്കണ്ടത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസിന്റെ ചിത്രമെടുക്കുന്നതിനിടെ മംഗളം ഫോട്ടോഗ്രാഫര്‍ എയ്ഞ്ചല്‍ അടിമാലിയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ മര്‍ദിച്ചതിൽ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഇടുക്കി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കുമളിയിൽ ശക്തമായി പ്രതിഷേധം സംഘടിപ്പിച്ചു. മന്ത്രിസഭായോഗം നടന്ന തേക്കടി ഗ്രാംബൂ ഗ്രോവിന് മുന്നിൽ സംഘടിപ്പിച്ച പ്രധിഷേധ യോഗം ഇടുക്കി പ്രസ്ക്ലബ് പ്രസിഡന്റ് സോജൻ സ്വരാജ് ഉദ്ഘാടനം ചെയ്തു. യാതൊരു പ്രകോപനവുമില്ലാതെ എയ്ഞ്ചലിനെ മർദിച്ച ഉദ്യോഗസ്ഥനെതിരെ മാതൃകാ പരമായ നടപടി സ്വീകരിക്കണമെന്നും
സ്വാതന്ത്ര മാദ്ധ്യമപ്രവർത്തനം ഉറപ്പാക്കണമെന്നും സോജൻ ആവശ്യപ്പെട്ടു. കൊച്ചിയിലും കഴിഞ്ഞ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമം ഉണ്ടായി. രാജ്യത്ത് മാധ്യമ സ്വാതന്ത്രത്തിന് വേണ്ടി സംസാരിക്കുന്ന ഇടതുപക്ഷ നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം ഉദ്യോഗസ്ഥരെ മാറ്റി നിർത്തണം.
സ്വതന്ത്രമായി മാധ്യമപ്രവർത്തനം നടത്തുന്നയാളെ ഒരു ഉദ്യോഗസ്ഥന്‍ ധാർഷ്ട്യത്തോടെ കൈയേറ്റം ചെയ്യുന്നത് മന്ത്രിസഭക്കു തന്നെ മാനഹാനി വരുത്തുന്നതാണ്.
ആയതിനാൽ, ഈ ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ സുരക്ഷ ചുമതലയിൽ നിന്ന് ഒഴിവാക്കണം യൂണിയൻ ആവശ്യപ്പെട്ടു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂരിനെതിരെ നടപടിയാവശ്യപ്പെട്ട് കെ.യു.ഡബ്ലു.ജെ ഇടുക്കി ഘടകം മുഖ്യമന്ത്രിക്കും സംസ്ഥാന കമ്മിറ്റി ഡി.ജി.പിക്കും പരാതി നൽകും. പ്രതിഷേധ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം അഖിൽ സഹായി സ്വാഗതവും ട്രഷറർ വിൽസൺ കളരിക്കൽ നന്ദിയും പറഞ്ഞു. മാധ്യമ പ്രവർത്തകരായ ജെയ്സൺ മണിയങ്ങാട്, ജെയ്ൻ എസ്. രാജു, സിജോ വർഗീസ്, അനീഷ് ടോം, ഷിയാസ് ബഷീർ, എയ്ഞ്ചൽ എം.ബേബി എന്നിവർ സംസാരിച്ചു. വൈശാഖ് കൊമ്മാട്ടി, ടെൻസിംഗ് പോൾ, സുജിത്ത് എ.എസ്, ശ്രീജിത്ത് പി. രാജ്, ഷാജി അറയ്ക്കൽ, ജെറിൻ പടിഞ്ഞാറേക്കര, പി.കെ. ഹാരീസ്, ഷാജി കുരിശുംമൂട്, സുബിൻ തോമസ് തുടങ്ങിയവർ പങ്കെടുത്തു.