പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്
പൊതുസ്ഥലത്തെ മാലിന്യ നിക്ഷേപം കണ്ടെത്താൻ സഹായിക്കുന്നവർക്ക് പ്രതിഫലം പ്രഖ്യാപിച്ച് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്.പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങൾ നൽകിയാൽ 2500 രൂപയാണ് പഞ്ചായത്തിന്റെ പാരിതോഷികം.
സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി മുഴുവൻ പഞ്ചായത്തുകളെയും മാലിന്യമുക്തപഞ്ചായത്തുകളായി പ്രഖ്യാപിച്ചു വരികയാണ്.ഇതിൻ്റെ ഭാഗമായി വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിനെയും മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നു വരുന്നു.വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഹരിത കർമ്മ സേനകളുടെ നേതൃത്വത്തിൽ മാലിന്യം ശേഖരിച്ച് വരുന്നുണ്ടെങ്കിലും പൊതുസ്ഥലത്തുള്ള മാലിന്യ നിക്ഷേപം വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിന് ഏറെ തലവേദനയായി മാറിയിരിക്കുകയാണ്.കൊട്ടാരക്കര ദണ്ഡുക്കൽ ദേശീയപാതയോരത്തെ മിക്ക പൊതുസ്ഥലങ്ങളിലും ഉള്ളമാലിന്യ നിക്ഷേപമാണ് പഞ്ചായത്തിന് തലവേദനയായി മാറിയിരിക്കുന്നത്.
പഞ്ചായത്തിലെ ജനങ്ങളുടെ മാലിന്യ നിക്ഷേപത്തിനെതിരെ ബോധവൽക്കരിക്കുന്നുണ്ടെങ്കിലും പുറമേ നിന്നുള്ള ആളുകളാണ് പൊതുസ്ഥലങ്ങളിൽ മാലിന്യ നിക്ഷേപം നടത്തി വരുന്നത് എന്നാണ് വ്യാപകമായി ഉയരുന്ന പരാതി.
ഇതിന് പരിഹാരം കാണാനാണ് മാലിന്യ നിക്ഷേപകരെ കണ്ടെത്തി വിവരം നൽകുന്നവർക്ക് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്, പാരിതോഷിക പ്രഖ്യാപനവുമായി മുന്നോട്ടു വന്നത്.ഇതിൻ്റെ ഭാഗമായുള്ള അനൗൺസ്മെൻറ് വാഹനം വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിൽ ഉടനീളം പര്യടനം ആരംഭിച്ചു.
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി ഇവരുടെ വീഡിയോ യോ ഫോട്ടോയോ പകർത്തി ഗ്രാമപഞ്ചായത്തിൽ നൽകുന്നവർക്ക് 2500 രൂപയാണ് ഗ്രാമപഞ്ചായത്ത് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.ഇങ്ങനെ മാലിന്യം നിക്ഷേപിക്കുന്നവരുടെ തെളിവ് സഹിതം വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിൽ ലഭിക്കുന്നതോടെ മാലിന്യ നിക്ഷേപകർക്കെതിരെ ഇരുപതിനായിരം രൂപ പിഴ ചുമത്തുവാനാണ് ഗ്രാമപഞ്ചായത്തിന്റെ തീരുമാനം.മാലിന്യ നിക്ഷേപം വ്യാപകമാകുന്ന പൊതു സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. ഇതോടൊപ്പം വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിലെ റോഡരികിലും മറ്റും അലഞ്ഞു നടക്കുന്ന കന്നുകാലികളെ പിടിച്ചുകെട്ടി ഉടമകളിൽ നിന്നും പിഴ ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഗ്രാമപഞ്ചായത്ത് ഭരണസമിതി അറിയിപ്പ് നൽകിയിട്ടുണ്ട്.