കട്ടപ്പന കൃഷിഭവന് മുന്നിൽ ഒറ്റയാൾ സമരവുമായി നഗരസഭ കൗൺസിലർ ഷമേജ് കെ. ജോർജ്. കർഷകർക്കുള്ള ജൈവവള സബ്സിഡി മുൻകാലങ്ങളിലെതുപോലെ നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം
കട്ടപ്പന കൃഷിഭവന് മുന്നിൽ ഒറ്റയാൾ സമരവുമായി നഗരസഭ കൗൺസിലർ ഷമേജ് കെ. ജോർജ്. കർഷകർക്കുള്ള ജൈവവള സബ്സിഡി മുൻകാലങ്ങളിലെതുപോലെ നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. നഗരസഭയുടെ പദ്ധതി അട്ടിമറിക്കുന്ന സമീപനമാണ് കൃഷി അസി: ഡയറക്ടർ സ്വീകരിക്കുന്നതെന്നും കൗൺസിലർ ആരോപിച്ചു.
കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കർഷകരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഒറ്റയാൾ സമരവുമായി നഗരസഭ കൗൺസിലർ ഷമേജ്.കെ. ജോർജ് കട്ടപ്പന കൃഷി ഓഫീസിനു മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. കർഷകർക്കുള്ള ജൈവവള സബ്സിഡി മുൻകാലങ്ങളിലെതുപോലെ നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നഗരസഭ ആവശ്യപ്പെട്ടിട്ടും കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ പിടിവാശി മൂലമാണ് കർഷകർ ഇപ്പോൾ ദുരിതത്തിൽ ആയിരിക്കുന്നത്. 50 ലക്ഷം രൂപയ്ക്ക് മുകളിലാണ് ജൈവ വള വിതരണത്തിനായി നഗരസഭ മാറ്റി വച്ചിരിക്കുന്നത്. എന്നാൽ പദ്ധതി അട്ടിമറിക്കുന്ന സമീപനമാണ് കൃഷി അസി: ഡയറക്ടർ സ്വീകരിക്കുന്നതെന്നും ഷമേജ്.കെ. ജോർജ് ആരോപിച്ചു.
മുൻ വർഷങ്ങളിൽ കർഷകർ 780 രൂപ അടക്കുമ്പോൾ 80 കിലോ ജൈവവളം ലഭിക്കുമായിരുന്നു.എന്നാൽ ഇത്തവണ കൃഷി അസി: ഡയറക്ടറുടെ പിടിവാശി മൂലം 3040 രൂപാ അടച്ച് വളം വാങ്ങിയ ശേഷം ബില്ല് ,കരം അടച്ച രസീത് , റേഷൻ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി, ആധാർ കാർഡിന്റെ കോപ്പി എന്നിവ അപേക്ഷയോടൊപ്പം കൃഷിഭവനിൽ സമർപ്പിച്ച ശേഷം മാത്രമേ അക്കൗണ്ടിലേക്ക് കർഷകർക്ക് സബ്സിഡി തുകയായ 2280 രൂപ ലഭിക്കൂ. കാർഷിക വിളകളുടെ വിലത്തകർച്ചയിൽ നട്ടംതിരിയുന്ന കർഷകർക്ക് ഇത് ഏറെ ബുദ്ധിമുട്ടാണ്.
ഈ നടപടി മൂലം പണമില്ലാത്തതിനാൽ പല കർഷകരും വളം വാങ്ങാൻ എത്താത്ത സാഹചര്യമാണ്. കൃഷി അസിസ്റ്റന്റ് ഡയറക്ടർ പിടിവാശി അവസാനിപ്പിച്ച് കർഷകർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും ഷമേജ് .കെ .ജോർജ് ആവശ്യപ്പെട്ടു.