സപ്ലൈകോ മാവേലി സ്റ്റോറുകളിൽ നിത്യോപയോഗ സാധനങ്ങളുടെ കുറവ് ജില്ലയിലെ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നു
സാധാരണക്കാർക്ക് ആശ്രയമായിരുന്ന സപ്ലൈകോ മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ഇല്ലാതായതോടെ പ്രതിഷേധവും ശക്തമാകുകയാണ്.സാധാരണക്കാർക്ക് മിതമായ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെയുള്ളവ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ മാവേലി സ്റ്റോറുകൾ ഓരോ മേഖലയിലും പ്രവർത്തിക്കുന്നത്.
എന്നാൽ ഏതാനും നാളുകളായി സപ്ലൈ കോ മാർക്കറ്റുകളിൽ നിത്യോപയോഗ സാധനങ്ങൾ പോലും ഇല്ല. പ്രധാനമായും തോട്ടം മേഖലയിലെയും ഗ്രാമപ്രദേശങ്ങളിലെയും ജനങ്ങളെയാണ് സപ്ലൈകോയിലെ ക്ഷാമം ബാധിക്കുക. അയ്യപ്പൻ കോവിൽ, ചപ്പാത്ത് അടക്കമുള്ള മേഖലയിലെ സപ്ലൈകോ സ്ഥാപനങ്ങളിൽ സാധങ്ങൾ ഇല്ലാതായതോടെ നൂറുകണക്കിന് തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ദുരിതത്തിലായിരിക്കുകയാണ്.
പഞ്ചസാര, ഉഴുന്ന്, വറ്റൽ മുളക്, പരിപ്പ്, വൻപയർ, ജീരകം,വെള്ള അരി, പച്ചരി തുടങ്ങിയ വിവിധ ഭക്ഷ്യവസ്തുക്കളുടെ അഭാവമാണ് സപ്ലൈകോകൾ നേരിടുന്നത്.സപ്ലൈകോയിൽ സാധനങ്ങളില്ലാതായതോടെ മറ്റ് വ്യാപര സ്ഥാപനങ്ങളിൽ വിലവർധവ് ഉണ്ടാകുന്നു എന്നും പരാതിയുണ്ട്.
സാധനസാമഗ്രികൾ തീർന്ന് നാളുകൾ ആയിട്ടും ഉൽപ്പന്നങ്ങൾ എത്തിക്കാൻ അധികൃതർ വിമുഖത കാണിക്കുകയാണ് എന്ന ആക്ഷേപവും ഉയർന്നു വരുന്നു.സർക്കാർ വിവിധ വികസന പദ്ധതികൾ പ്രഖ്യാപിക്കുകയും, നടപ്പിലാക്കുകയും ചെയ്യുമ്പോൾ, സാധാരണക്കാരുടെ ഇത്തരത്തിലുള്ള അവകാശങ്ങൾ സംരക്ഷിക്കപ്പെടാതെ പോകുന്നു എന്ന വിമർശനമാണ് തോട്ടം മേഖലയിലെ ആളുകൾക്കുള്ളത്. അടിയന്തരമായി സപ്ലൈകോയിലെ ക്ഷാമം പരിഹരിക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.