സംസ്ഥാനത്ത് മഴ വീണ്ടും കനത്തു; വിവിധ ഇടങ്ങളില്‍ മണ്ണിടിച്ചിലും വെള്ളക്കെട്ടും, ഡാമുകള്‍ തുറന്നു
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായി. ഇന്നലെ വൈകീട്ട് മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുകയാണ്.
രാത്രിയില്‍ മഴ കനത്ത് പെയ്തതോടെ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായി. തെക്കൻ കേരളത്തിലാണ് മഴ കൂടുതല്‍ ശക്തം. മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ടുപേരെ കാണാതായി. നാല് അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്.
പത്തനംതിട്ടയിലും തിരുവനന്തപുരത്തും ഇടുക്കിയും ശക്തമായ മഴയില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. പത്തനംതിട്ട കോന്നി കൊക്കാത്തോട് ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന് തണ്ണിത്തോട് മേഖലയിലേക്ക് വൻതോതില്‍ ജലനിരപ്പ് കുത്തനെകൂടി. കോന്നിയില്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി ബസ് വഴിയില്‍ കുടുങ്ങി. തിരുവനന്തപുരം ശ്രീകാര്യത്തും ചെമ്ബഴന്തിയിലും മണ്ണിടിച്ചിലുണ്ടായി.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദത്തിന് കൂടി സാധ്യതയുണ്ടെന്നും മഴ ശക്തമാകുമെന്നും റവന്യൂ മന്ത്രി രാജൻ അറിയിച്ചു. ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യതയുണ്ട്. എന്നാല്‍ നാളെയോടെ മഴ കുറയുമെന്നാണ് പ്രതീക്ഷ.