28 വർഷം മുമ്പ് നിർമാണം തുടങ്ങിയ അയ്യപ്പൻകോവിൽ ആലടി കുരിശുമല കുടിവെള്ള പദ്ധതി ഇനിയും പൂർത്തിയായില്ല

കരാർ കാലാവധി അവസാനിച്ച് ഒരു വർഷമായിട്ടും ആലടി കുരിശുമല കുടിവെള്ള പദ്ധതിക്കു വേണ്ടി പെരിയാറിനു കുറുകെയുള്ള തടയണ നിർമാണം ഇനിയും തുടങ്ങാനായില്ല. ഡാംസേഫ്റ്റി അതോറിറ്റിയുടെ എതിർപ്പാണ് പണി തുടങ്ങാൻ കഴിയാത്തതിനു കാരണം. 28 വർഷം മുൻപ് നിർമ്മാണം തുടങ്ങിയ പദ്ധതിക്ക് ഇതിനോടകം വിവിധ ഘട്ടങ്ങളിലായി 83 കോടി രൂപ ചിലവഴിച്ചിരുന്നു.
ഇതിനു പുറമേയാണ് മതിയായ വെള്ളം ഉറപ്പാക്കാൻ തോണിത്തടിയിൽ തടയണ നിർമിക്കാൻ 3.25 കോടി രൂപ കൂടി അനുവദിച്ചത്. എന്നാൽ ഡാം സേഫ്റ്റി അതോറിറ്റിയുടെ എതിർപ്പിനെ തുടർന്ന് പദ്ധതി നിർജീവാവസ്ഥയിലാണ്.
തടയണക്കുള്ള എല്ലാ നടപടികളും ജലവിഭവ വകുപ്പ് പൂർത്തിയാക്കി പണി തുടങ്ങാനെത്തിയപ്പോഴാണ് 2022 നവംബറിൽ നിർമാണം തടഞ്ഞ് ഡാം സേഫ്റ്റി അതോറിറ്റി നോട്ടീസ് നൽകിയത്.
കട്ടപ്പന നഗരസഭയിലും കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഇരട്ടയാർ പഞ്ചായത്തുകളിലും ശുദ്ധജലം നൽകാൻ ലക്ഷ്യമിട്ട് 1995 ൽ 15 കോടി രൂപ ചെലവ് പ്രതീക്ഷിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. പെരിയാറിന്റെ തീരത്ത് തോണിത്തടിയിൽ പമ്പ് ഹൗസും, ആലടി കുരിശുമലക്കു മുകളിൽ വാട്ടർ ടാങ്കും നിർമിച്ചു. ഇത്രയുമായപ്പോൾ 22കോടി രൂപ ചിലവായി. എന്നാൽ ശുദ്ധീകരണ പ്ലാന്റിന് സ്ഥലമില്ലാതെ വന്നതോടെ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം തുടങ്ങി. തുടർന്ന് അന്ന് എം എൽ എ ആയിരുന്ന കെ.കെ .ജയചന്ദ്രൻ മുഖേന ജില്ലാ ഭരണകൂടം മലമുകളിൽ റവന്യൂ ഭൂമി ലഭ്യമാക്കി. ഒരേ സമയം 70 ദശലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാനുള്ള പ്ലാൻറ് നിർമിച്ചു.
തുടർന്നും പദ്ധതി നിർവ്വഹണം മന്ദഗതിയിലായതോടെ ഇ.എസ്.ബിജി മോൾ എം.എൽ എ യുടെ ശ്രമഫലമായി 2017-18 ൽ 46 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചു.ബൂസ്റ്റർ പമ്പ് ഹൗസുകൾ നിർമ്മിക്കുക, ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുക, വൈദ്യൂതി ലഭ്യമാക്കുക എന്നിവക്കാണ് ഫണ്ട് അനുവദിച്ചത്. എന്നാൽ ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള സ്ഥാനചലനം സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിൽ കാലതാമസം നേരിട്ടു.
തടയണ നിർമ്മിച്ചാലും എസ്റ്റിമേറ്റിൽ പറഞ്ഞ പ്രകാരം ആവശ്യമായ ജലലഭ്യത ഉണ്ടാകുമോ എന്ന പരിശോധന തുടങ്ങിയ പ്രശ്നങ്ങളും പ്രതിസന്ധി സൃഷ്ടിച്ചു. ഇതെല്ലാം പരിഹരിച്ച് പദ്ധതിയുടെ ലിങ്ക് പ്രവർത്തനങ്ങൾക്കായി 16 കോടി രൂപ കൂടി അനുവദിച്ചു. എന്നാൽ ചെക്ക് ഡാം നിർമിക്കാനുള്ള കാലാവധി 2023 ജനുവരിയിൽ അവസാനിച്ചു.
ഇതിനിടെ തടസം നീക്കാനോ ,ഉടമ്പടി പുതുക്കാനോ നടപടി ഉണ്ടായില്ല. ജലവിഭവ -വൈദ്യതി മന്ത്രിമാരുടെ സാന്നിധ്യത്തിൽ പലവട്ടം ചർച്ചക്ക് ശ്രമം നടന്നെങ്കിലും തീരുമാനം ഒന്നുമുണ്ടായില്ല. തടസം നീക്കി കിട്ടുന്നതിന് അയ്യപ്പൻ കോവിൽ പഞ്ചായത്തു നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. കെ എസ് ഇ.ബി.യും , ഡാം സേഫ്റ്റി അതോറിറ്റിയും പരസ്പരം പഴിചാരി പദ്ധതിക്ക് തടസം നിൽക്കുകയാണെന്ന് പ്രസിഡന്റ് ജയ്മോൾ ജോൺസൻ പറഞ്ഞു.