പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ഇടുക്കി സ്വദേശി പമ്പയിൽ അറസ്റ്റിലായി. പ്രതി മൂന്നു വർഷമായി ഒളിവിൽ കഴിഞ്ഞത് വനത്തിനുള്ളിൽ
ബന്ധുവായ 14 കാരിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ച പ്രതിയെ പമ്പ പോലീസ് പിടികൂടി. മൂന്നുവർഷത്തോളമായി കാട്ടിൽ ഒളിവിൽ താമസിച്ചുവന്ന ഇടുക്കി മഞ്ചുമല വണ്ടിപ്പെരിയാർ സത്രം സ്വദേശി ആണ് പോലീസിന്റെ പിടിയിലായത്.
2020 നവംബർ 22 ന് വെളുപ്പിന് പ്രാഥമികാവശ്യത്തിനായി വീടിനു പുറത്തിറങ്ങിയ പെൺകുട്ടിയെ, വെളിയിൽ പതുങ്ങിനിന്ന പ്രതിയും സുഹൃത്ത് വണ്ടിപ്പെരിയാർ സത്രം സ്വദേശി കരുമാടി എന്ന് വിളിക്കുന്ന രതീഷും ചേർന്ന് ബലമായി തട്ടിക്കൊണ്ടുപോകുകയായിരുന്നു. വണ്ടിപ്പെരിയാറുള്ള വീട്ടിൽ എത്തിച്ച് 2021 സെപ്റ്റംബർ 6 വരെയുള്ള കാലയളവിൽ അവിടെവച്ചും, വനത്തിനുള്ളിൽ പലയിടങ്ങളിലെ ഷെഡുകളിൽ വച്ചും പീഡിപ്പിച്ചെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു.
പെൺകുട്ടിയുടെ വിശദമായ മൊഴിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകലിനും, ദേഹോപദ്രവം ഏൽപ്പിച്ചതിനും ബലാൽസംഗത്തിനും, പോക്സോ നിയമമനുസരിച്ചുള്ള വകുപ്പുകളും, ബാലനീതി നിയമത്തിലെ വകുപ്പും കേസിൽ കൂട്ടിച്ചേർത്തു. കുട്ടിയുടെ മൊഴി കോടതിയിലും രേഖപ്പെടുത്തി.
പെൺകുട്ടിയെ കാണാതായതിനെ തുടർന്ന്, അന്വേഷണം വ്യാപകമാക്കിയ പോലീസ് അന്നത്തെ റാന്നി ഡി വൈ എസ് പി ജി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പ്രദേശത്തെ വനത്തിനുള്ളിൽ ശക്തമായ തെരച്ചിൽ നടത്തിയിരുന്നു. വണ്ടിപ്പെരിയാർ പോലീസ് സ്പെഷ്യൽ സ്‌ക്വാഡിലെ പോലീസ് ഉദ്യോഗസ്ഥരായ ജോഷി, മഹേഷ്, സാദിഖ് എന്നിവരും തെരച്ചിലിൽ പങ്കെടുത്തു.
നിബിഢവനത്തിനുള്ളിൽ പോലീസ് സംഘം കുടുങ്ങിപോയതും വാർത്തയായിരുന്നു. നിലവിലെ റാന്നി ഡി വൈ എസ് പി ആർ ബിനുവിന്റെ നേതൃത്വത്തിൽ ഊർജ്ജിതമായി നടന്നുവന്ന അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. രണ്ടാം പ്രതി രതീഷ് ഒളിവിൽ തുടരുകയാണ്. ഇയാൾക്കുവേണ്ടിയുള്ള തെരച്ചിൽ പമ്പ പോലീസ് ഊർജ്ജിതമാക്കി. പമ്പ പോലീസ് ഇൻസ്‌പെക്ടർ മഹേഷ് കുമാർ, എസ് ഐ സുഭാഷ്, മുമ്പ് പമ്പ എസ് ഐ ആയിരുന്ന വിമൽ, സി പി ഓമാരായ രതീഷ് കുമാർ, അരുൺ ദേവ്, നിവാസ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.