അച്ചടക്കമുള്ള കുട്ടികളായി കുടുംബ ശ്രീ പ്രവർത്തകർ വീണ്ടും സ്കൂളിലേക്ക്
ഗൃഹാതുര സ്‌മരണകൾ വീണ്ടെടുത്ത് സംസ്ഥാന സർക്കാരിന്റെ തിരികെ സ്കൂളിലേക്ക് എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ചിന്നക്കനാൽ മുട്ടുകാട്ടിലെ കുടുംബ ശ്രീ പ്രവർത്തകർ വീണ്ടും വിദ്യാലയങ്ങളിലേക്ക് എത്തിയത്. കൂട്ടുകാർക്ക് ഒപ്പം കഥകൾ പറഞ്ഞും ഓർമ്മകൾ പുതുക്കിയും പഴ കാലഘട്ടത്തിലേക്ക് സഞ്ചരിക്കുകയാണ് കുടുംബ ശ്രീ പ്രവർത്തകരായ വീട്ടമ്മമാർ. രാവിലെ ഒൻപതരയ്ക്ക് സ്കൂളിലെ ആദ്യ മണി മുഴങ്ങി. അച്ചടക്കമുള്ള കുട്ടികളായി കുടുംബ ശ്രീ വീട്ടമ്മമാർ അസംബ്ലിക്കായി നിരന്നു.
കുടുംബശ്രീ ഗീതത്തോടെ അസംബ്ലി ആരംഭിച്ചു.ഗ്രാമപഞ്ചായത്ത് അംഗം എ പി അശോകൻ പ്രധാന അദ്ധ്യാപകന്റെ ചുമതല വഹിച്ചു. സി ഡി എസ് ചെയർപേഴ്സ്ൺ എ ഡി എസ് ഭാരവാഹികൾ തുടങ്ങിയവർ അദ്ധ്യാപകരുടെയും ചുമതലകൾ ഏറ്റെടുത്തു. മാലിന്യമുക്ത നാടിനായി പ്രതിജ്ഞ എടുത്ത ശേഷം അസംബ്ലി പിരിഞ്ഞു തിരികെ അവരവുടെ ക്ലാസുകളിലേക്ക്. അദ്ധ്യാപകർ ക്ലാസ് മുറികളിൽ എത്തി ഹാജർ എടുത്ത് ക്ലാസുകൾ ആരംഭിച്ചു.
അഞ്ച് പിരീഡുകളാണ് ക്രമീകരിച്ചിരിക്കുന്നത് .വിവിധ വിഷയങ്ങളിൽ അദ്ധ്യാപകർ ക്ലാസുകൾ നയിച്ചു. ഇടവേള സമയത്ത് സ്കൂൾ വരാന്തയിലൂടെ വിശേഷങ്ങൾ പങ്ക് വെച്ച് കൈകോർത്ത് നടന്നു.ഉച്ചക്ക് ചോറ്റുപാത്രത്തിലെ വിഭവങ്ങൾ പരസ്‌പരം പങ്കവെച്ചും വീണ്ടു കിട്ടിയ കുട്ടികാലം ആഘോഷമാക്കി.
സമയം നാല് മണി. സ്കൂളിൽ കൂട്ടമണി മുഴങ്ങി. വിശേഷങ്ങളും കഥകളും പങ്കവച്ചത് മതിയാകാതെ കിട്ടിയ ഹോം വർക്കുകളുമായി അവർ പടിയിറങ്ങി. അടുത്ത ക്ലാസിൽ ഇനി കണ്ടുമുട്ടാം എന്ന വലിയ സന്തോഷത്തോടെയാണ് ഓരോരുത്തരും മടങ്ങിയത് .
രജത ജൂബിലി നിറവിൽ എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് കുടംബ ശ്രീയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുവാൻ തിരികെ സ്കൂളിലേക്ക് എന്ന ക്യാമ്പയിന് രൂപം നൽകിയിരിക്കുന്നത്. ചിന്നക്കനാൽ ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ തിരികെ സ്കൂളിലേക്ക് എന്ന പദ്ധതി വലിയ ആവേശത്തോടെയാണ് കുടുംബശ്രീ പ്രവർത്തകർ ഏറ്റെടുത്തത്. മുട്ടുകാട് വേണാട് സ്കൂൾ ആണ് പദ്ധതിക്ക് വേദിയായത്.
ഗ്രാമ~ഞ്ചായത്ത് അംഗം എ പി അശോകൻ, സിഡിഎസ് മെമ്പർ ചിപ്പി വിൽസൺ. എഡിഎസ് പ്രസിഡന്റ് സന്ധ്യ രതീഷ്, എഡിഎസ് സെക്രട്ടറി സജിത ബിനു എന്നിവർ നേതൃത്വം നൽകി.