അരിക്കൊമ്പന് ഇണയും കുട്ടികളുമുണ്ടോ? : യാത്രയാക്കാൻ ഇവർ എത്തിയോ ? ഡോക്ടർ അരുൺ സക്കറിയ വിശദീകരിക്കുന്നു
ഇടുക്കി, ചിന്നക്കനാൽ മേഖലകളെ വിറപ്പിച്ച കാട്ടാന അരിക്കൊമ്പന് ഇണയും രണ്ട് കുട്ടികളും ഉണ്ടെന്ന പ്രചാരണം അസംബന്ധമെന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടറം അരിക്കൊമ്പൻ ദൗത്യ സംഘത്തിലെ പ്രധാനിയുമായ ഡോ. അരുൺ സക്കറിയ. ആനകള്‍ക്ക് കുടുംബജീവിതമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനില്‍ നടന്ന മാധ്യമസംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആനകള്‍ ഇണചേരുന്നത് 5 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ്. ഈ ഇടവേള 10 വര്‍ഷം വരെ നീണ്ടേക്കാം. ആനക്കൂട്ടങ്ങളില്‍ സ്വവര്‍ഗാനുരാഗസമാനമായ ചേഷ്‌ടകളും കാണാറുണ്ട്. പിടിയാനകള്‍ക്ക് ചെറുപ്പക്കാരുമായല്ല, 40- 50 വയസുള്ള കൊമ്പന്‍മാരുമായാണ് ഇണചേരാന്‍ താത്‌പര്യം.ഫിഷന്‍ ഫ്യൂഷന്‍ സംവിധാനത്തിലാണ് ആനകളുടെ സംഘരീതി. കുറച്ചുപേര്‍ ഇടയ്‌ക്ക് പിരിഞ്ഞുപോകും. മുതിര്‍ന്ന പിടിയാനകള്‍ ചിലപ്പോള്‍ ചെറുസംഘങ്ങളായി പിരിഞ്ഞുപോകും. എങ്കിലും ബന്ധുക്കളെ മറക്കില്ല. കൃത്യമായ മേഖലകളില്‍ ജീവിക്കുന്ന ശീലമില്ല.
എന്നാല്‍, സ്ഥിരം മേച്ചിൽസ്ഥലങ്ങളുണ്ടാകാം. ഭക്ഷണത്തിനായി ദീര്‍ഘസഞ്ചാരങ്ങള്‍ നടത്താനും ആനകള്‍ മടി കാണിക്കാറില്ലെന്ന് അരുൺ സക്കറിയ പറയുന്നു.