മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാർക്കും ചെറുതോണിയിൽ സ്വീകരണം: ഒരുക്കങ്ങൾ പൂർത്തിയായതായി എൽഡിഎഫ് നേതാക്കൾ
മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും വെള്ളിയാഴ്ച നല്‍കുന്ന സ്വീകരണ സമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇടതുപക്ഷ ജനാധിപത്യ മുന്നണി ജില്ലാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇടുക്കിയിലെ ജനങ്ങളുടെ 63 വര്‍ഷത്തെ കാത്തിരിപ്പ് സഫലീകരിച്ച് ഭൂ നിയമ ഭേദഗതി ബില്‍ യാഥാര്‍ത്ഥ്യമാക്കിയ സംസ്ഥാന ഭരണ നേതൃത്വത്തിനാണ് ചെറുതോണിയിൽ സ്വീകരണം ഒരുക്കുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 2 ന് ചെറുതോണി ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്.മുഖ്യമന്ത്രിക്കൊപ്പം റവന്യൂ മന്ത്രി കെ. രാജനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കും. ജില്ലയുടെ വികസനത്തെയും ഭൂ നിയമം ദോഷകരമായി ബാധിച്ചതിലൂടെ ഭൂ നിയമ ഭേദഗതി അനിവാര്യമായി വന്ന സാഹചര്യത്തിലാണ് ഇടതുപക്ഷ സര്‍ക്കാര്‍ ഭൂ നിയമം ഭേദഗതി ചെയ്യാന്‍ ഒരുങ്ങിയത്. മലയോര ജില്ലയിലെ ജനങ്ങള്‍ നേരിട്ടുകൊണ്ടിരുന്ന അഴിയാക്കുരുക്കുകള്‍ ഒന്നൊന്നായി അഴിച്ച് സ്വതന്ത്രവും സുരക്ഷിതവുമായ ജീവിതത്തിന് അവസരമൊരുക്കിയ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗംഭീര സ്വീകരണമാണ് ഒരുക്കുന്നത്.
ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും രാവിലെ മുതല്‍ തന്നെ പുറപ്പെടുന്ന പ്രവര്‍ത്തകര്‍ ചെറുതോണിയില്‍ സംഗമിച്ച് പുതിയ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ സമ്മേളിച്ചാണ് വമ്പിച്ച പൗരസ്വീകരണം നല്‍കും. മതമേലധ്യക്ഷന്‍മാര്‍, സാമുദായിക -സാംസ്ക്കാരിക നേതാക്കള്‍, വ്യാപാരി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്വീകരണം നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.കെ. ശിവരാമന്‍, സിപി എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്, കേരള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷിജോ തടത്തില്‍, ജനതാദള്‍ (എസ്) ജില്ലാ സെക്രട്ടറി സണ്ണി ഇല്ലിക്കല്‍, കോണ്‍ഗ്രസ്സ് (എസ്) ജില്ലാ പ്രസിഡന്‍റ് സി.എം. അസീസ്,എന്‍സിപി സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.കെ. പ്രിയന്‍ എന്നിവര്‍ പങ്കെടുത്തു.