മണൽ കടത്താൻ കൈക്കൂലി: ഇടുക്കി കളക്ടറേറ്റിലെ മുൻ ക്ലാർക്കിന് രണ്ടു വർഷം തടവ്
കൈക്കൂലി കേസിൽ പിടിയിലായ ഇടുക്കി കളക്ടറേറ്റിലെ മുൻക്ലാർക്ക് എസ് സോവിരാജിനെ മൂവാറ്റുപുഴ വിജിലൻസ് കോടതി രണ്ടു വർഷത്തെ തടവിനും 10,000 രൂപ പിഴക്കും ശിക്ഷിച്ചു.2007 മണൽ കയറ്റി കൊണ്ടുപോയ ലോറി ഡ്രൈവറിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിലാണ് ശിക്ഷ. അനധികൃത മണൽക്കടത്ത് തടയുന്നതിനുള്ള കളക്ടറേറ്റിലെ സ്പെഷ്യൽ സ്ക്വാഡ് അംഗമായിരുന്ന സോവിരാജ് പാസ് ഉള്ള മണലുമായി വന്ന ലോറി തടഞ്ഞുനിർത്തി ഡ്രൈവറുടെ ലൈസൻസ് വാങ്ങി വയ്ക്കുകയും ഇത് തിരികെ നൽകുന്നതിന് ഇരുപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. ഈ തുക നൽകിയാൽ പാസ് ഇല്ലാതെ മണൽ കടത്താൻ സഹായിക്കാം എന്നും വാഗ്ദാനം നൽകി.
എന്നാൽ അത്രയും തുക നൽകാൻ നിവർത്തിയില്ലെന്നറിയിച്ചപ്പോൾ 9,000 ആയി കുറച്ചു . ഇതിൽ ആദ്യ ഗഡുവായി 4,000 രൂപ ഉടൻ നൽകി. ബാക്കി തുക നൽകുന്നതിന് മുൻപ് ലോറി ഡ്രൈവർ ഇടുക്കി വിജിലൻസ് ഡിവൈഎസ്പിക്ക് പരാതി നൽകുകയായിരുന്നു. വിജിലൻസ് സംഘം പൈനാവിൽ വച്ച് സോവിരാജിനെ അറസ്റ്റ് ചെയ്തു. ഇടുക്കി വിജിലൻസ് ഡിവൈഎസ്പി .പി ടി കൃഷ്ണൻകുട്ടിയാണ് കുറ്റപത്രം സമർപ്പിച്ചത്.