കാന്തല്ലൂർ പഞ്ചായത്തിൽ ഹർത്താൽ ;ജില്ലാ ഭരണകൂടത്തിന്റെ ജനവിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് കാന്തല്ലൂർ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണ് ഹർത്താൽ
കീഴാന്തൂർ വില്ലേജിലെ റവന്യൂഭൂമി വനഭൂമിയാക്കി ഇറങ്ങിയ പുതിയ ഉത്തരവിനെതിരേയും ശക്തമായ പ്രതിഷേധം ഉയർന്നു. കീഴാന്തൂർ വില്ലേജിലെ ബ്ലോക്ക് നമ്പർ 50-ൽ സർവേ നമ്പർ ഒന്നുമുതൽ ആറുവരെയുള്ള സ്ഥലം ചിന്നാർ വന്യജീവി സങ്കേതത്തിൽ ഉൾപ്പെടുത്തുന്ന ഉത്തരവാണ് ഭേദഗതി വരുത്തി സെപ്റ്റംബർ രണ്ടിന് ഇറങ്ങിയത്
2023 ജൂലായ് 20-ന് സർവേ ഡെപ്യൂട്ടി ഡയറക്ടർ ഇറക്കിയ ഉത്തരവുപ്രകാരം 4336.7 ഹെക്ടർ സ്ഥലത്ത് പട്ടയം നൽകിയ 17 തണ്ടപ്പേരിൽപ്പെട്ട 18.577 ഹെക്ടർ സ്ഥലം കരംഅടയ്ക്കുന്നത് നിലനിർത്തി. ബാക്കിയുള്ള 4318.1223 ഹെക്ടർ സ്ഥലം ചിന്നാർ വന്യജീവിസങ്കേതത്തിന്റെ ഭാഗമാക്കി. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നു. കാന്തല്ലൂർ ആക്ഷൻ കൗൺസിലും വിവിധ സംഘടനകളും വഴിതടയൽ, ഹർത്താൽ അടക്കമുള്ള സമരങ്ങൾ പ്രഖ്യാപിച്ചു.
കളക്ടറുടെ നിർദേശപ്രകാരം വീണ്ടും പരിശോധന നടത്തി ഉത്തരവ് പുനഃപരിശോധിച്ച് സെപ്റ്റംബർ രണ്ടിന് ഭേദഗതികളോടെ പുതിയ ഉത്തരവിറങ്ങി. ഈ ഉത്തരവുപ്രകാരം 3541 ഹെക്ടർ സ്ഥലം വനഭൂമിയായും 776 ഹെക്ടർ സ്ഥലം റവന്യൂ തരിശായും പുനർനിശ്ചയിച്ചു. ഈ ഉത്തരവും അംഗീകരിക്കുന്നില്ല എന്ന നിലപാടാണ് കാന്തല്ലൂർ ആക്ഷൻ കൗൺസിൽ സ്വീകരിച്ചിരിക്കുന്നത്.എന്നാൽ, 50-ാംബ്ലോക്കിൽ കൂടുതൽ റവന്യൂ തരിശു ഭൂമിയുള്ളതായി കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റും ആക്ഷൻ കൗൺസിൽ കൺവീനറുമായ പി.ടി.മോഹൻദാസ് പറഞ്ഞു. സർവേ നടത്തി അളന്നുതിട്ടപ്പെടുത്താതെയും അതിർത്തി നിർണയിക്കാതെയാണ് ഊഹംവെച്ച് 776 ഹെക്ടർ സ്ഥലം റവന്യൂ ഭൂമിയായി നിശ്ചയിച്ചിരിക്കുന്നത്.ഈ 776 ഹെക്ടർ സ്ഥലം ചിന്നാർ വനത്തിനുള്ളിലാണോ എന്ന സംശയവും നിലനിൽക്കുന്നു. 50-ാംബ്ലോക്കിൽ ഒന്നുമുതൽ ആറുവരെയുള്ള സർവേ നമ്പരുകളിൽ ഏതുഭാഗത്താണ് 776 ഹെക്ടർ സ്ഥലമെന്ന് അറിയില്ല. ജനങ്ങൾ കൈവശംവെച്ചിരിക്കുന്ന ഭൂമിയാണ് ചന്ദ്ര മണ്ഡലം മുതൽ വേട്ടക്കാരൻ കോവിൽവരെയുള്ള സ്ഥലം. ഈ സ്ഥലമെല്ലാം വനഭൂമിയാക്കാനുള്ള നീക്കത്തിനെതിരേയാണ് ഹർത്താൽ നടത്തുന്നത്. 2018-ലെ വെള്ളപ്പൊക്കക്കാലത്ത് ഒരു ദുരന്തവും ഉണ്ടാകാത്ത കാന്തല്ലൂർ, മറയൂർ മേഖലയെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ച് കെട്ടിട നിർമാണ നിയന്ത്രണം ഏർപ്പെടുത്തിയ ജില്ലാ ഭരണകൂടത്തിന്റെ തെറ്റായ നടപടികൾ പിൻവലിക്കണമെന്നും പി.ടി.മോഹൻദാസും ചെയർമാൻ പുലിക്കുട്ടിയും പറഞ്ഞു.