അടിമാലിയിൽ വൻ കഞ്ചാവ് വേട്ട; അഞ്ചര കിലോയിലധികം കഞ്ചാവുമായി കോതമംഗലം സ്വദേശിനിയായ യുവതി അറസ്റ്റിൽ
അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ കഞ്ചാവ് വേട്ട. അടിമാലി സ്വദേശി ശരവണന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് എക്സൈസ് സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 5.543 കിലോ ഉണക്ക കഞ്ചാവ് പിടികൂടി. സംഭവത്തിൽ കോതമംഗലം വടാട്ടുപാറ സ്വദേശിനി ഡയാന ബിജുവിനെ എക്‌സൈസ് സംഘം പിടികൂടി.
ആന്ധ്രാപ്രദേശിൽ നിന്നാണ് ഇവർ കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചത്. കഞ്ചാവ് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ വിതരണം നടത്തുകയായിരുന്നു ലക്ഷ്യമെന്നാണ് വിവരം. കഞ്ചാവ് കടത്തിന് സാമ്പത്തിക സഹായം നൽകിയ വ്യക്തിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും എക്സൈസ് സംഘം അറിയിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

